വൈദ്യുതി കുടിശ്ശിക വേഗം തീർക്കൂ: സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
ഒരു ലക്ഷം കോടി രൂപയോളം സംസ്ഥാനങ്ങൾ വൈദ്യുതോൽപാദന കമ്പനികൾക്ക് നൽകാനുണ്ട്. കുടിശ്ശിക കമ്പനിയുടെ പ്രവർത്തങ്ങളെ ബാധിക്കുന്നുണ്ട്
ദില്ലി: രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികൾക്കും വൈദ്യുത ഉല്പാദന കമ്പനികൾക്കും സംസ്ഥാനങ്ങൾ നൽകാനുള്ള പണം, വേഗത്തിൽ അടച്ചു തീർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസങ്ങളോളം കുടിശ്ശിക വരുത്തുന്നത് ഈ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രാജ്യത്തെ വൈദ്യുതോൽപാദന കമ്പനികൾക്ക് ഒരു ലക്ഷം കോടി രൂപ നൽകാൻ ഉണ്ട്. വൈദ്യുത വിതരണ കമ്പനികൾക്ക് 1.3 ലക്ഷം കോടി രൂപ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേർന്ന് നൽകാനുണ്ട്. ഭരണകൂടങ്ങൾ പണം നൽകാൻ വൈകുന്നത് ഈ കമ്പനികളുടെ വരുമാനത്തെ ബാധിക്കുന്നു.
Read Also: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയെന്ത് ചെയ്യും? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
കമ്പനികൾക്ക് അടിസ്ഥാനസൗകര്യവികസനത്തിന് പണം കണ്ടെത്താനാവാത്തതും വിതരണശൃംഖല ശക്തിപ്പെടുത്താൻ കഴിയാത്തതും വൈദ്യുതി പാഴായിപ്പോകുന്നത് കുറയ്ക്കാൻ കഴിയാത്തതും വലിയ പ്രതിസന്ധിയായി ഉയർന്നുവന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
വിതരണത്തിനിടെ 20 ശതമാനം വൈദ്യുതി ഇന്ത്യയിൽ പാഴായിപ്പോകുന്നു എന്നാണ് കണക്ക്. വികസിത രാജ്യങ്ങളിൽ ഇത് 5 മുതൽ 8 ശതമാനം വരെയാണ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ ഇത്തരം കമ്പനികൾ ഉൽപ്പാദനം കുറയ്ക്കുന്നതും സംസ്ഥാനങ്ങളിൽ പവർകട്ടിന് കാരണമാകുന്നുണ്ട്.
അതേസമയം, ഈ സാമ്പത്തിക വർഷത്തിൽ തങ്ങളുടെ പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ ഏകദേശം 76 ദശലക്ഷം കൽക്കരി (Coal) ടൺ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. തുറമുഖങ്ങളിൽ നിന്നുള്ള പവർ സ്റ്റേഷനുകളുടെ ദൂരത്തിനനുസരിച്ച് യൂണിറ്റിന് 50-80 പൈസ വീതം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കാം എന്ന് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
Read Also: 'ദോശ തിന്നാൻ ആശ വേണ്ട'; ഒന്നാം തിയതി മുതൽ ദോശമാവിന് വില ഉയരും
ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൺസൂൺ സീസൺ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനത്തെയും വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം. ഇത് മറികടക്കാനാണ് ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എടുത്തത്.