ലോകത്തെ 50 രാജ്യങ്ങളിൽ കോസ്റ്റ കോഫിക്ക് സാന്നിധ്യമുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ കമ്പനിയായ കോക്കകോള, തങ്ങളുടെ ബ്രിട്ടീഷ് കോഫി ശൃംഖലയായ കോസ്റ്റയെ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനായി കോക്കകോള പ്രമുഖ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ലാസാർഡിന്റെ സഹായം തേടിയിട്ടുണ്ട്. അഞ്ച് ബില്യൺ ഡോളറിൽ അധികം മുടക്കി 2018-ൽ കോക്കകോള സ്വന്തമാക്കിയ കോസ്റ്റയെ വിൽക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വിൽപ്പനയുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം തന്നെ ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് സൂചന. എന്നാൽ, അന്തിമ തീരുമാനം കോക്കകോളയുടേതായിരിക്കുമെന്നും വിൽപ്പനയിൽ നിന്ന് അവർ പിന്മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലോകത്തെ 50 രാജ്യങ്ങളിൽ കോസ്റ്റ കോഫിക്ക് സാന്നിധ്യമുണ്ട്. ബ്രിട്ടനിലും അയർലൻഡിലുമായി 2,700-ൽ അധികം ശാഖകളും ലോകമെമ്പാടുമായി 1,300-ൽ അധികം ശാഖകളും കോസ്റ്റയ്ക്കുണ്ട്. ആരോഗ്യകരമായ പാനീയങ്ങളുടെ വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും സ്റ്റാർബക്സ്, നെസ്‌ലെ തുടങ്ങിയ ഭീമൻമാരുമായി മത്സരിക്കാനും ലക്ഷ്യമിട്ടാണ് ആറ് വർഷം മുൻപ് കോക്കകോള കോസ്റ്റയെ ഏറ്റെടുത്തത്.

അമേരിക്കൻ ഫുഡ് കമ്പനികൾ ആരോഗ്യകരമായ ഉൽപ്പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രഖ്യാപിച്ച 'മേക്ക് അമേരിക്ക ഹെൽത്തി എഗെയ്ൻ' കാമ്പയിൻ, കോക്കകോളയുടെ ഈ നീക്കത്തിന് പിന്നിലെ ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കോക്കകോളയും തമ്മിൽ നടത്തിയ ചർച്ചയിൽ, യുഎസിൽ കരിമ്പ് പഞ്ചസാര മാത്രം ഉപയോഗിക്കാൻ കോക്കകോള സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഈ വാർത്തയെക്കുറിച്ച് കോക്കകോളയോ കോസ്റ്റയോ ലാസാർഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.