കോവിഡിന് ശേഷം ഇതാദ്യമായാണ് യൂറോപ്പിലേക്കുള്ള അമേരിക്കന്‍ സഞ്ചാരികളുടെ ഒഴുക്കില്‍ കുറവ് പ്രകടമാകുന്നത്.

യൂറോപ്പ് യാത്ര സ്വപ്നം കാണുന്നവര്‍ ഏറെയാണെങ്കിലും അവിടേക്ക് എത്തുന്ന സഞ്ചാരികളുടെ കണക്കുകളില്‍ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. കൊവിഡിന് ശേഷം യൂറോപ്പിലേക്ക് ഒഴുകിയെത്തിയിരുന്ന അമേരിക്കന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍, ആ വിടവ് നികത്താന്‍ തയ്യാറെടുക്കുന്നത് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സഞ്ചാരികളാണ്. യൂറോപ്യന്‍ ട്രാവല്‍ കമ്മീഷന്‍ ബുധനാഴ്ച പുറത്തുവിട്ട പുതിയ സര്‍വേ ഫലങ്ങളിലാണ് ഈ വിവരങ്ങളുള്ളത്.

അമേരിക്കന്‍ 'റഷ്' കുറയുന്നു

കോവിഡിന് ശേഷം ഇതാദ്യമായാണ് യൂറോപ്പിലേക്കുള്ള അമേരിക്കന്‍ സഞ്ചാരികളുടെ ഒഴുക്കില്‍ കുറവ് പ്രകടമാകുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശക്തമായ ഡോളര്‍ മൂല്യവും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും കാരണം അമേരിക്കക്കാര്‍ വന്‍തോതില്‍ യൂറോപ്പിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാല്‍, ആ പഴയ ആവേശം ഇപ്പോള്‍ കാണാനില്ല. സാമ്പത്തിക ആശങ്കകളും ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം 2026-ല്‍ യൂറോപ്പ് സന്ദര്‍ശിക്കാന്‍ അമേരിക്കക്കാര്‍ക്ക് താല്‍പ്പര്യം കുറവാണെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷം യൂറോപ്പിലേക്കുള്ള ആകെ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 6.2% വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അമേരിക്കയില്‍ നിന്നുള്ള വളര്‍ച്ച 4.2% മാത്രമായിരിക്കുമെന്നാണ് കണക്കുകള്‍.

ഇന്ത്യയും ചൈനയും മുന്നോട്ട്

അമേരിക്കന്‍ സഞ്ചാരികളുടെ എണ്ണം കുറയുമ്പോള്‍, ഏഷ്യയില്‍ നിന്നുള്ളവര്‍ യൂറോപ്പിന് ആശ്വാസമാകുന്നു. 2025-നെ അപേക്ഷിച്ച് 2026-ല്‍ ചൈനയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ 28% വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലും 9% വളര്‍ച്ചയുണ്ടാകും. അമേരിക്കയില്‍ നിന്നുള്ള കുറവ് നികത്തി യൂറോപ്പിലെ ടൂറിസം മേഖലയെ പിടിച്ചുനിര്‍ത്താന്‍ ഈ ഏഷ്യന്‍ മുന്നേറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ചെലവഴിക്കുന്നതില്‍ പിശുക്കില്ല

സഞ്ചാരികളുടെ എണ്ണത്തില്‍ മാറ്റം വന്നെങ്കിലും, യൂറോപ്പിലെത്തുന്നവര്‍ പണം ചെലവഴിക്കുന്നതില്‍ പിന്നിലല്ല. 2025-ല്‍ യൂറോപ്പിലെ യാത്രാ ചെലവുകളില്‍ 9.7% വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വരുന്നവര്‍, പ്രത്യേകിച്ച് പ്രീമിയം അനുഭവങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്-കെഎല്‍എം തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ക്ക് പ്രീമിയം ക്യാബിന്‍ ബുക്കിംഗില്‍ നല്ല വളര്‍ച്ചയുണ്ട്. അതേസമയം, അറ്റ്ലാന്റിക് റൂട്ടുകളിലെ ഇക്കോണമി ക്ലാസ് ബുക്കിംഗില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.