ഇന്ധനവിലയിൽ വീണ്ടും വർധന; എട്ട് ദിവസത്തിനിടെ പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെ
കൊച്ചിയിൽ പെട്രോളിന് 103.12 ഉം ഡീസലിന് 92. 42മാണ് വില. കോഴിക്കോട് പെട്രോൾ 103.42, ഡീസൽ 96.74 എന്നാണ് നിലവിലെ വില.
തിരുവനന്തപുരം: ഇന്ധനവില (Fuel price)ഇന്നും വർധിപ്പിച്ചു. പെട്രോളിന് (Petrol) ലിറ്ററിന് 30 പൈസയും ഡീസലിന് (Diesel) 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില.
കൊച്ചിയിൽ പെട്രോളിന് 103.12 ഉം ഡീസലിന് 92. 42മാണ് വില. കോഴിക്കോട് പെട്രോൾ 103.42, ഡീസൽ 96.74 എന്നാണ് നിലവിലെ വില. എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ് വർധിച്ചത്. ഡീസലിന് ഒമ്പത് ദിവസത്തിനിടെ രണ്ടര രൂപ വർധിച്ചു.
പാചക വാതക വിലയും കൂടിയിട്ടുണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറിന് 15 രൂപ കൂടി. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ 891 രൂപ 50 പൈസയായിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ഇന്ധന വില കൂടാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 83 ഡോളറിന് അടുത്താണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഇതിന്‍റെ ചുവടു പിടിച്ചാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില ഓരോ ദിവസവും കൂട്ടുന്നത്. ഇന്ധന വിലയും പാചക വാതക വിലയും ഉയരുന്നത് പൊതു വിപണിയില്‍ വിലക്കയറ്റത്തിനും കാരണമാകും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ഇന്ധന വില ഇനിയും ഉയരും.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.