കൂപ്പുകുത്തി അദാനി, നഷ്ടം 9.6 ലക്ഷം കോടി; സമ്പന്നപ്പട്ടികയിൽ ആദ്യ ഇരുപതിൽനിന്ന് പുറത്തേക്ക്
അദാനിക്കെതിരായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം തീരുമാനിച്ചു. അദാനി വിഷയം ഉന്നയിച്ചുള്ള പ്രതിഷേധത്തില്‍ പാർലമെന്‍റ് രണ്ടാംദിനവും സ്തംഭിച്ചു.
ദില്ലി: രാജ്യത്തെ പ്രധാന വ്യവസായി ഗൗതം അദാനി ഫോബ്സിന്റെ സമ്പന്നരുടെ പട്ടികയിൽ ആദ്യ ഇരുപതിൽ നിന്ന് പുറത്ത്. ഹിൻഡൻബർഗ് വിവാദത്തെ തുടർന്നുണ്ടായ വീഴ്ചയെ തുടർന്നാണ് അദാനിക്ക് വൻനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം എഫ്പിഒ പിൻവലിച്ചതോടെ കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തി. ഇതുവരെ അദാനിയുടെ മൂല്യത്തിലുണ്ടായ ഇടിവ് 10 ലക്ഷം കോടിയിലേക്ക് അടുക്കുന്നു. ഇതുവരെ നഷ്ടം 9.6 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതാണ് കണക്ക്. ( 117 ബില്യൺ ഡോളർ ). വലിയ വരുമാന നഷ്ടമുണ്ടായതോടെ ഫോബ്സിന്റെ ലോക ധനികരുടെ പട്ടികയിൽ അദാനി ആദ്യ ഇരുപതിൽ നിന്നും പുറത്തായി. നിലവിൽ 22ാം സ്ഥാനത്താണ് അദാനി.
അതേസമയം, അദാനിക്കെതിരായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം തീരുമാനിച്ചു. അദാനി വിഷയം ഉന്നയിച്ചുള്ള പ്രതിഷേധത്തില്‍ പാർലമെന്‍റ് രണ്ടാംദിനവും സ്തംഭിച്ചു. എന്നാല്‍ ബജറ്റ് ഉള്‍പ്പെടെയുള്ള വിഷയം ചർച്ച ചെയ്യേണ്ട സമയം പ്രതിപക്ഷം പാഴാക്കുകയാണെന്ന് ലോക്സഭ സ്പീക്കർ കുറ്റപ്പെടുത്തി. അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സിപിഎം, ശിവസേന ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റില്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിഷയം ചർച്ചക്കെടുക്കാനാകില്ലെന്ന് ലോക്സഭാ രാജ്യസഭ അധ്യക്ഷന്മാർ വ്യക്തമാക്കി.
അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാർ ലോക്സഭയുടെ നടുത്തളത്തിലറങ്ങി മുദ്രാവാക്യം വിളിച്ചു. ബജറ്റ്, ജി20 വിഷയങ്ങളില്‍ ചർച്ച നടക്കേണ്ട സമയമാണെന്നും തടസ്സപ്പെടുത്തരുതെന്നും ലോക്സഭ സ്പീക്കർ ഓംബിർള ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവില്‍ ലോക്സഭ രണ്ട് മണിവരെയും രാജ്യസഭ രണ്ടര വരെയും നിര്‍ത്തിവെച്ചു. സഭ ചേരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേർന്നിരുന്നു. 16 പാർട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷമോ നടത്തുന്നത് വരെ പ്രതിഷേധം തുടരാനാണ് യോഗത്തിലെ തീരുമാനം.