സ്വർണാഭരണ ഹാൾമാർക്കിംഗ്: ജൂൺ 14 വരെ വ്യാപാരികൾക്ക് നേരെ നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി
നിലവിൽ രാജ്യത്തെ 488 ജില്ലകളിൽ ഹാൾമാർക്കിംഗ് സൗകര്യം ലഭ്യമല്ല.
മുംബൈ: സ്വർണാഭരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ഉത്തരവ് ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരില്ല. ഹാൾമാർക്കിംഗ് സംബന്ധിച്ച് ജൂൺ 14 വരെ വ്യാപാരികൾക്ക് നേരെ നടപടികളൊന്നും പാടില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ഡയറക്ടർ ദിനേശ് ജെയ്ൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിച്ചു മാത്രമേ ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാവൂ എന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ എസ് അബ്ദുൽ നാസർ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. മെയ് 17 ന് കേസ് കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.
കേരളത്തിലെ 12,000 ജ്വല്ലറികൾ ഉൾപ്പടെ രാജ്യത്തെ അഞ്ച് ലക്ഷത്തിലേറെ വിൽപ്പനശാലകൾക്ക് തൽക്കാലത്തേക്ക് ആശ്വാസം പകരുന്നതാണ് ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശം. നിലവിൽ രാജ്യത്തെ 488 ജില്ലകളിൽ ഹാൾമാർക്കിംഗ് സൗകര്യം ലഭ്യമല്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona