ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വര്‍ധിച്ചത്. 

കൊച്ചി: റെക്കോഡുകൾ ഭേദിച്ച് സ്വര്‍ണവില കുതിച്ചുയരുന്നു. ശനിയാഴ്ച പവന് 200 രൂപവര്‍ധിച്ച് 31,480 രൂപയിലെത്തി. 3935 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 1,080 രൂപയുടെ വർധനയാണ് സ്വർണത്തിനുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വര്‍ധിച്ചത്. ഈ വര്‍ഷം ജനുവരി ആറിനാണ് പവന് 30,000 കടന്ന് 30,200 രൂപയിലെത്തിയത്.

ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയും രൂപയുടെ മൂല്യത്തകർച്ചയുമാണ് വില ഉയരാൻ കാരണം. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയര്‍ന്ന് 1641.70 ഡോളറാണ് വില. 27 ഡോള‌ർ (ഏകദേശം 1,940.96) ആണ് ഇന്ന് മാത്രം ഉയർന്നത്.

വില വന്‍തോതില്‍ ഉയര്‍ന്നതോടെ ജ്വല്ലറികളിൽ‌ വിൽപന കുറഞ്ഞിട്ടുണ്ട്. രാജ്യാന്തര നിക്ഷേപകരിൽനിന്നുള്ള ഡിമാൻഡ് ഉയർന്നു നിൽക്കുന്നതിനാൽ സ്വർണവില ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഇപ്പോൾ 36000ത്തോളം രൂപ നൽകണം. ഡിസൈനർ ആഭരണങ്ങളുടെ വില ഇതിലും കൂടുതലാണ്.