പെട്രോള്‍, ഡീസല്‍ കയറ്റുമതി തീരുവ ഉയർത്തി; എണ്ണശുദ്ധീകരണശാലകൾക്ക് അധിക നികുതി
പെട്രോള്‍, 'ഹൈ സ്പീഡ് ഡീസല്‍ എന്നിവയുടെ കയറ്റുമതി ഉയർന്നതോടെയാണ് സർക്കാർ നികുതി ചുമത്താന്‍ തീരുമാനിച്ചത്.
മുംബൈ: വ്യോമയാന ഇന്ധനം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി തീരുവ ഉയർത്തി കേന്ദ്ര സർക്കാർ. വ്യോമയാന ഇന്ധനത്തിനും പെട്രോളിനും ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. കൂടാതെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾക്കുണ്ടാകുന്ന അധികനേട്ടത്തിന് സർക്കാർ നികുതി ഏര്‍പ്പെടുത്തുകയുംചെയ്തു.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തിക്കുന്നതിനാൽ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾക്കുണ്ടാകുന്ന അധികനേട്ടത്തിന്മേല്‍ നികുതി ചുമത്തിയിരിക്കുകയാണ് സർക്കാർ. ഈയിനത്തില്‍ ടണ്ണിന് 23,230 രൂപയാണ് കമ്പനികള്‍ നല്‍കേണ്ടത്. എന്നാൽ ഭൗമരാഷ്ട്രീയ സംഘര്‍ഷത്തെതുടര്‍ന്ന് എണ്ണവില ഉയര്‍ന്നപ്പോള്‍ എണ്ണശുദ്ധീകരണശാലകൾക്ക് അപ്രതീക്ഷിത നേട്ടമുണ്ടായി എന്നും അതുകൊണ്ടുതന്നെ അതിന്മേലുള്ള സെസ് കമ്പനികള്‍ക്ക് ബാധ്യതയാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Read Also : ഉപഭോക്താക്കൾക്ക് ഇരുട്ടടി, സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചു
അതേസമയം, വാര്‍ഷിക ഉത്പാദനം രണ്ടുലക്ഷം ബാരലില്‍താഴെ വരുന്ന ചെറുകിട കമ്പനികളെ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 'ഹൈ സ്പീഡ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിച്ചതിനെതുടര്‍ന്നാണ് നികുതി ചുമത്താന്‍ സർക്കാർ തീരുമാനിച്ചത്.