ഹോര്‍മുസ് കടലിടുക്കിലെ ലാറക് ദ്വീപില്‍ അമേരിക്ക നടത്തിയ ആക്രമണവും, ജോര്‍ദാനിലെ യുഎസ് താവളങ്ങള്‍ ആക്രമിച്ച് ഇറാന്റെ തിരിച്ചടിയും സംഘര്‍ഷം രൂക്ഷമാക്കി. ഈ സംഭവവികാസങ്ങള്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതും സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍ അമേരിക്കയുടെ മിന്നലാക്രമണം. ഇതിന് പിന്നാലെ ജോര്‍ദാനിലെ രണ്ട് യുഎസ് വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇറാനും തിരിച്ചടിച്ചു. ആറുമാസമായി തുടരുന്ന യുഎസ്-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില രണ്ട് ശതമാനത്തിലധികം വര്‍ധിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 2.21 ഡോളര്‍ (2.51%) ഉയര്‍ന്ന് 90.31 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 1.83 ഡോളര്‍ (2.19%) വര്‍ധിച്ച് 85.23 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.

ആക്രമണവും തിരിച്ചടിയും

ഞായറാഴ്ചയാണ് ലാറക് ദ്വീപിലെ രണ്ട് ലോഞ്ചറുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയത്. ജൂലൈ അവസാനത്തിന് ശേഷം ഇറാനില്‍ നടക്കുന്ന ആദ്യത്തെ അമേരിക്കന്‍ ആക്രമണമാണിത്. ഇതിന് മറുപടിയായാണ് ജോര്‍ദാനിലെ രണ്ട് അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി.

വഴിമുട്ടി സമാധാന ചര്‍ച്ചകള്‍; പ്രതിസന്ധിയിലായി കപ്പല്‍ ഗതാഗതം

കഴിഞ്ഞ ഫെബ്രുവരി അവസാനം യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോയിരുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയായിരുന്നു. ഈ പാത വീണ്ടും തുറക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും വഴിമുട്ടിയിരിക്കുകയാണ്. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണ ഭീതി കാരണം ഇതുവഴി പോകുന്ന ചരക്കുകപ്പലുകളുടെ എണ്ണം പ്രതിദിനം അഞ്ചായി കുറഞ്ഞുവെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ വന്ന ഒരു എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുദ്ധം അതിരൂക്ഷമാകാന്‍ സാധ്യതയില്ലെങ്കിലും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് വൈകും എന്നാണ് വിലയിരുത്തല്‍ . അതിനാല്‍ ഹോര്‍മുസ് കടലിടുക്കിലെ കാര്യങ്ങളില്‍ ഒരു വ്യക്തത വരുന്നത് വരെ എണ്ണവില ബാരലിന് 85-95 ഡോളര്‍ എന്ന നിരക്കില്‍ തന്നെ തുടരാനാണ് സാധ്യത

പുതിയ ഉപരോധം, വെനസ്വേലന്‍ കരാര്‍

ഇറാനെതിരെ അമേരിക്ക ഓരോ ആഴ്ചയും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചു. കഴിഞ്ഞ ആഴ്ച എണ്ണവില 4 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. മൂന്നാഴ്ചയ്ക്കിടെ ആദ്യമായാണ് വില ഇടിയുന്നത്.