വ്യാജ വാർത്തകൾ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കും, തെറ്റായ വിവരങ്ങളിൽ ആരും കബളിപ്പിക്കപ്പെടാം: രാജേഷ് കൽറ
ന്യൂസ് ചെക്കർ മാനേജിംഗ് എഡിറ്റർ റൂബി ദിൻഗ്ര നയിച്ച ചർച്ചയിൽ ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് ഡയറക്ടർ ബേബാർസ് ഒർസെക്, ഇന്ത്യസ്പെൻഡ് സ്ഥാപകൻ ഗോവിന്ദരാജ് എത്തിരാജ്, ഏഷ്യാനെറ്റ് ന്യൂസ് മീഡിയ എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ തുടങ്ങിയവർ സംസാരിച്ചു.
മുംബൈ: സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം വർധിക്കുന്ന കാലത്ത് മാധ്യമപ്രവർത്തകരുടെ മുന്നിലെ സുപ്രധാന വെല്ലുവിളിയായി ഫാക്ട് ചെക്ക് മാറുന്നതായി വിദഗ്ധർ. ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് ഫാക്ട് ചെക്ക് (വസ്തുത കണ്ടെത്തുക) എന്നത് ശ്രമകരവും കൂടുതൽ സമയം നഷ്ടത്തിന് ഇടയാക്കുന്ന പ്രവർത്തനവുമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ആദ്യ ഡിജിറ്റൽ പബ്ലിഷിംഗ് ഇവന്റായ പബ്‍വിഷനിലെ ചർച്ചയിലായിൽ വിദഗ്ധർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. 1500-ലധികം ഡിജിറ്റൽ പ്രസാധകർ, ബ്രാൻഡുകൾ, ഏജൻസികൾ, പരസ്യ-നെറ്റ് വർക്കുകൾ എന്നിവർ വെർച്വലായി നടക്കുന്ന ഈവന്റിൽ പങ്കെടുക്കുന്നു.
വ്യാജ വാർത്തകൾ / തെറ്റായ വിവരങ്ങൾ എങ്ങനെ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്ന് ഉദാഹണ സഹിതം പാനലിസ്റ്റുകൾ വ്യക്തമാക്കി. ന്യൂസ് ചെക്കർ മാനേജിംഗ് എഡിറ്റർ റൂബി ദിൻഗ്ര നയിച്ച ചർച്ചയിൽ ഇന്റർനാഷണൽ ഫാക്റ്റ് ചെക്കിംഗ് നെറ്റ്‌വർക്ക് ഡയറക്ടർ ബേബാർസ് ഒർസെക്, ഇന്ത്യസ്പെൻഡ് സ്ഥാപകൻ ഗോവിന്ദരാജ് എത്തിരാജ്, ഏഷ്യാനെറ്റ് ന്യൂസ് മീഡിയ എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ തുടങ്ങിയവർ സംസാരിച്ചു.
തെറ്റായ വിവരങ്ങളിൽ ആരും കബളിപ്പിക്കപ്പെടാം, ന്യൂസ് റൂമുകളിൽ വേഗത്തിൽ വാർത്തകൾ നൽകാനുളള ശ്രമത്തിലാണ് തെറ്റുകൾ കടന്നുകൂടാനുളള സാധ്യത വർധിക്കുന്നതെന്നും രാജേഷ് കൽറ അഭിപ്രായപ്പെട്ടു. കൊക്കക്കോളയുടെ ഓഹരി വില ഇടിഞ്ഞതിന് കാരണം റൊണാൾഡോയുടെ പ്രവർത്തി മാത്രമായിരുന്നില്ല. റൊണാൾഡോ- കൊക്കക്കോള വിഷയത്തിൽ പക്ഷേ മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് ആ പ്രശ്നത്തിന്റെ മറ്റ് വശങ്ങളെപ്പറ്റി അന്വേഷിക്കാതെയാണ്. വ്യാജ വാർത്തകൾ തെരഞ്ഞെടുപ്പ് ഫലങ്ങളെപ്പോലും മോശമായ രീതിയിൽ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാട്സാപ്പ് ഫോർവേഡുകളെ സമൂഹം കൂടുതലായി ആശ്രയിക്കുന്നു. ഇത് വ്യാജ വാർത്തകളുടെ വ്യാപനത്തിന് കാരണമാകുന്നതായും വിദഗ്ധർ അഭിപ്രായപ്പെട്ടു.