ചീന വലയിൽ വീഴില്ല; ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാം
പണ്ട് കളിപ്പാട്ടവും പടക്കവും ഇറക്കുമതി ചെയ്തെങ്കിൽ ഇപ്പോൾ ഉയർന്ന മൂല്യമുള്ള ഇലക്രോണിക് വസ്തുക്കളാണ് രാജ്യം ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്
വരും വർഷങ്ങളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി ഏകദേശം 40 ശതമാനം കുറയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞേക്കുമെന്ന് പിഎച്ച്‌ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി റിപ്പോർട്ട്. ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ എല്ലാം തന്നെ ഇന്ത്യ സ്വന്തമായി നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ടെന്ന് പിഎച്ച്‌ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് പ്രദീപ് മുൾട്ടാനി റിപ്പോർട്ടിൽ പറഞ്ഞു.
Read Also: എന്താണ് ഉദ്യോഗ് ആധാർ? രജിസ്റ്റർ ചെയ്താലുള്ള പ്രയോജനങ്ങൾ ഇവയാണ്
കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇന്ത്യാ ഗവൺമെന്റ് അടുത്തിടെ പ്രഖ്യാപിച്ച പിഎൽഐ സ്കീമും പിഎം ഗതി ശക്തി സ്കീമുകളും പോലുള്ളവ ഇന്ത്യയുടെ ഉത്പാദന രംഗത്തിന് കൂടുതൽ കരുത്ത് നൽകുന്നതാണ്.
കൊവിഡ് മഹാമാരി പടർന്നുപിടിച്ച് കാലയളവ് ഒഴികെയുള്ള സമീപ വർഷങ്ങളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. 2021-ൽ ചൈനയിൽ നിന്ന് ഏകദേശം 87 ബില്യൺ ഡോളർ മൂല്യമുള്ള ചരക്കുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്, കളിപ്പാട്ടങ്ങൾ, പടക്കങ്ങൾ തുടങ്ങിയ വില കുറഞ്ഞ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന സ്‌ഥാനത്ത് ഇപ്പോൾ വില കൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ഇന്ത്യ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. ചൈനയിൽ നിന്നും ഇത്തരത്തിലുള്ള വസ്തുക്കളുടെ ഇറക്കുമതി കൂടിയതോടെ ആഭ്യന്തര നിർമ്മാതാക്കളുടെ, പ്രത്യേകിച്ച് ചെറുകിട ബിസിനസുകളുടെ വളർച്ചാ സാധ്യതകളെ ഇത് സാരമായി ബാധിച്ചു.
Read Also: ഡീസൽ കയറ്റുമതിക്ക് ചെലവേറും; ആഭ്യന്തര ക്രൂഡ് ഓയിലിന്റെ നികുതി കുറച്ചു
രാസവസ്തുക്കൾ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, കാർഷിക അധിഷ്ഠിത വസ്തുക്കൾ, കരകൗശലവസ്തുക്കൾ, മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, തുകൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയ ഇറക്കുമതി വസ്തുക്കളിൽ ബദൽ ഉൽപ്പാദിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് കഴിയുമെന്നും റിപ്പോർട്ട് പറയുന്നു. ഈ മേഖലകളിലെ ഉൽപ്പാദനം ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുക മാത്രമല്ല, അത്തരം ഉൽപ്പന്ന വിഭാഗങ്ങളിൽ ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യും, ഏകദേശം 36 ഉപമേഖലകൾക്ക് ചൈനയുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇതിലൂടെ കുറയ്ക്കാൻ കഴിയും.
Read Also: ഗൂഗിൾ പേ, ഫോൺപേ ഇടപാടുകൾ ഇനി തൊട്ടാൽ പൊള്ളുമോ? ചാർജ് ഈടാക്കാനുള്ള ചർച്ചയിൽ ആർബിഐ
ഇന്ത്യയുടെ ഇറക്കുമതിയിൽ ഏകദേശം 35 ബില്യൺ ഡോളറാണ് ഈ മേഖലകൾക്കായി മാറ്റി വെക്കുന്നത്. ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിൽ ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക് ഘടകങ്ങൾ വരുന്നത് ഏകദേശം 26 ബില്യൺ ഡോളറാണ്. ആഭ്യന്തര വിപണിക്ക് ഉൽപ്പാദന ശേഷിയുള്ളതിനാൽ, അധിക നിക്ഷേപങ്ങളില്ലാതെ ഘട്ടം ഘട്ടമായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും എന്ന റിപ്പോർട്ട് പറയുന്നു.