24 മണിക്കൂറും ബിസിനസ്സിനായി ഇന്ത്യ തയ്യാറെന്ന് സ്മൃതി ഇറാനി
100 ദശലക്ഷം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത് രൂപത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സംവിധാനമാണ് ഇന്ത്യ നടത്തുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു
ദില്ലി: ആഗോള തലത്തിലെ വൻകിട ബിസിനസുകളെ രാജ്യത്ത് ലഭ്യമായ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ക്ഷണിച്ചതിനാൽ ഇന്ത്യ മുഴുവൻ സമയവും വ്യാപാരത്തിനായി തുറന്നിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2023ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തോടനുബന്ധിച്ച് ഇൻഡസ്ട്രി ചേംബർ സിഐഐയും കൺസൾട്ടൻസി ഭീമനായ ഡെലോയിറ്റും ചേർന്ന് സംഘടിപ്പിച്ച സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി
100 ദശലക്ഷം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത് രൂപത്തിൽ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സംവിധാനമാണ് ഇന്ത്യ നടത്തുന്നതെന്നും വനിതാ ശിശു വികസന മന്ത്രി പറഞ്ഞു. ഇത് ഒരു ലിംഗാധിഷ്ഠിത പരിപാടിയായി രൂപകൽപ്പന ചെയ്‌തിട്ടില്ലെങ്കിലും, ഇത് ബഹുഭൂരിപക്ഷം സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്നതായി സ്മൃതി ഇറാനി പറഞ്ഞു.
രാജ്യത്തെ എല്ലാ ജില്ലകൾക്കും ആശുപത്രി ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. ഓരോ മേഖലയ്ക്കും ഒരു വ്യവസായ പ്രമുഖൻ നയിക്കുന്ന ഒരു നൈപുണ്യ കൗൺസിൽ ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ ആദ്യത്തെ നൈപുണ്യ മന്ത്രാലയം സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളുടെ പുനർ നൈപുണ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകം സംസാരിക്കുമ്പോൾ, ആ ലക്ഷ്യത്തിലെത്താൻ ഇന്ത്യയ്ക്ക് മാത്രമേ കഴിയൂ എന്നും അവർ പറഞ്ഞു.
ഇന്ത്യയുടെ രീതി എന്നും വ്യതാസപ്പെട്ടിരിക്കുന്നു എന്നും, ഇന്ത്യ തദ്ദേശീയമായ കോവിഡ് വാക്സിനുകൾ നിർമ്മിക്കുന്നതിനായി ലോകവുമായി കൈകോർത്തിട്ടുണ്ടെന്നും എന്നാൽ ഇത് വാണിജ്യപരമായ ഉദ്ദേശ്യത്തോടെയല്ല മറിച്ച് സഹാനുഭൂതി ആയിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.