വിയറ്റ്നാം പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ, 6000 കോടി രൂപയുടെ ബ്രഹ്‌മോസ് മിസൈൽ കരാർ സംബന്ധിച്ച ചർച്ചകൾ നടന്നേക്കുമെന്ന് സൂചന. ഈ കരാർ യാഥാർത്ഥ്യമായാൽ ഇന്ത്യയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്കും പ്രതിരോധ കയറ്റുമതിക്കും വലിയ ഉത്തേജനമാകും. ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപരമായ സഹകരണത്തിനും ഇത് കരുത്തേകും.

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പ്രതിരോധ ബന്ധം പുതിയ ഉയരങ്ങളിലേക്ക്. വിയറ്റ്നാം പ്രസിഡന്റ് തോ ലാമിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍, ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച 'ബ്രഹ്‌മോസ്' മിസൈലുകള്‍ വിയറ്റ്നാമിന് നല്‍കുന്നത് സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം 6000 കോടി രൂപ മൂല്യം വരുന്ന വമ്പന്‍ കരാറാണ് അണിയറയില്‍ ഒരുങ്ങുന്നത്. മിസൈലുകള്‍ക്ക് പുറമെ, അവ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനവും സാങ്കേതിക സഹായങ്ങളും കരാറിന്റെ ഭാഗമായി ഇന്ത്യ നല്‍കും.

'മെയ്ക്ക് ഇന്‍ ഇന്ത്യ'യ്ക്ക് വന്‍ കുതിപ്പ്

സ്വന്തം ആവശ്യങ്ങള്‍ക്കും വിദേശ കയറ്റുമതിക്കുമായി ഇന്ത്യ പ്രതിരോധ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ കരാര്‍ ഏറെ ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് മിസൈലുകള്‍ ഇന്ത്യ വില്‍പന നടത്തിയിട്ടുണ്ട്. ഇന്തോനേഷ്യയുമായി കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടിരുന്നു. വിയറ്റ്നാമുമായുള്ള കരാര്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ അത് ഇന്ത്യയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്കും പ്രതിരോധ കയറ്റുമതി ലക്ഷ്യങ്ങള്‍ക്കും വലിയ കരുത്താകും.

തന്ത്രപരമായ നീക്കം

ഇന്‍ഡോ-പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരുന്നത് പ്രതിരോധിക്കാന്‍ വിയറ്റ്നാമുമായുള്ള സൗഹൃദം ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാന്‍ വിയറ്റ്നാമിനെ ഒരു പ്രധാന പങ്കാളിയായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ഇന്ന് മുതല്‍ 7 വരെയാണ് തോ ലാമിന്റെ ഔദ്യോഗിക സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ പ്രതിരോധ രംഗത്തെ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1600 കോടി ഡോളര്‍ പിന്നിട്ടിരുന്നു. സാമ്പത്തിക മേഖലയിലെ ഈ വളര്‍ച്ച പ്രതിരോധ മേഖലയിലേക്കും വ്യാപിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. വിയറ്റ്നാം, ഇന്ത്യ വിദേശകാര്യ മന്ത്രാലയങ്ങളോ ബ്രഹ്‌മോസ് എയ്റോസ്പേസോ ഇതുവരെ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.