റെയിൽവേ ഇന്ത്യയുടെ സ്വത്തായി തുടരും, ആർക്കും സ്വകാര്യവത്കരിക്കാനാവില്ല: ഗോയൽ
യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും റെയിൽ ഗതാഗതത്തിന് അടിസ്ഥാന സൗകര്യമൊരുക്കാനുമാണ് സ്വകാര്യ നിക്ഷേപം ക്ഷണിച്ചിരിക്കുന്നത്.
ദില്ലി: ഇന്ത്യൻ റെയിൽവേ രാജ്യത്തിന്റെ സ്വത്തായി തുടരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ആർക്കും അതിനെ സ്വകാര്യവത്കരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ റെയിൽവേയെ പൂർവ പ്രതാപത്തിലേക്ക് എത്തിക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും റെയിൽ ഗതാഗതത്തിന് അടിസ്ഥാന സൗകര്യമൊരുക്കാനുമാണ് സ്വകാര്യ നിക്ഷേപം ക്ഷണിച്ചിരിക്കുന്നത്. റെയിൽവേ രാജ്യത്തിന്റെ സ്വത്താണ്. അത് അങ്ങിനെ തന്നെയായിരിക്കും. ആർക്കും അതിനെ സ്വകാര്യവത്കരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം നൽകാൻ സ്വകാര്യ നിക്ഷേപം സമാഹരിക്കണം. കേന്ദ്രസർക്കാരിന്റെ ചെലവുകൾ വർധിച്ച സാഹചര്യത്തിൽ ഇതിന്റെ പ്രധാന്യം വലുതാണെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയുടെ സേവനങ്ങൾ മെച്ചപ്പെട്ടു. കൂടുത്തൽ വൃത്തിയുള്ള കംപാർട്ട്മെന്റുകളാണ് ഇപ്പോൾ. ഭിന്നശേഷി സൗഹൃദമായി ട്രെയിൽ സർവീസ് മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. വരും നാളുകളിൽ വ്യോമ ഗതാഗതത്തേക്കാൾ റെയിൽ ഗതാഗതം മെച്ചപ്പെട്ടതാകും. അതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.