ഇന്ത്യക്കാര്‍ക്ക് ഏറ്റവും താല്‍പ്പര്യമുള്ള നിക്ഷേപ മാര്‍ഗ്ഗം ഓഹരി വിപണിയില്‍ പണം മുടക്കുന്നതാണ്. ഓഹരികള്‍ക്ക് ഒപ്പം തന്നെ, ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ച നിക്ഷേപ പദ്ധതികള്‍ക്കും വലിയ സ്വീകാര്യതയുണ്ട്. 

രാജ്യത്തെ സാധാരണക്കാര്‍ തങ്ങളുടെ പണം എവിടെയാണ് കൂടുതലായി നിക്ഷേപിക്കുന്നത്? പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യക്കാര്‍ക്ക് ഏറ്റവും താല്‍പ്പര്യമുള്ള നിക്ഷേപ മാര്‍ഗ്ഗം ഓഹരി വിപണിയില്‍ പണം മുടക്കുന്നതാണ്. ഓഹരികള്‍ക്ക് ഒപ്പം തന്നെ, ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ച നിക്ഷേപ പദ്ധതികള്‍ക്കും വലിയ സ്വീകാര്യതയുണ്ട്. വിപണി വിശകലന ഏജന്‍സിയായ സ്റ്റാറ്റിസ്റ്റ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഇന്ത്യക്കാരുടെ ഇഷ്ട നിക്ഷേപങ്ങള്‍

  • ഓഹരികള്‍ : സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏകദേശം 40% പേരും ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നു
  • ഇന്‍ഷുറന്‍സ് പദ്ധതികള്‍: 40% പേര്‍ ഇന്‍ഷുറന്‍സുമായി ബന്ധിപ്പിച്ച നിക്ഷേപ പദ്ധതികളെയും ആശ്രയിക്കുന്നു.
  • റിയല്‍ എസ്റ്റേറ്റ് : സ്ഥിരതയുള്ള ആസ്തി എന്ന നിലയില്‍ 30 ശതമാനത്തിലധികം പേര്‍ക്ക് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപമുണ്ട്.
  • സ്വര്‍ണം, മറ്റ് അമൂല്യ ലോഹങ്ങള്‍: 30 ശതമാനത്തിലധികം പേര്‍ ഇവയില്‍ പണം മുടക്കുന്നു.
  • ക്രിപ്റ്റോ കറന്‍സി: ഈ വിഭാഗത്തില്‍ നിക്ഷേപം ഉള്ളവര്‍ ഏകദേശം 25% മാത്രമാണ്.

സ്ഥിരതയുള്ളതും പരമ്പരാഗതവുമായ നിക്ഷേപ മാര്‍ഗ്ഗങ്ങളോടുള്ള വിശ്വാസം ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും കൂടുതലാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍

ഇന്ത്യന്‍ നിക്ഷേപകരുടെ രീതികള്‍ അമേരിക്ക, ജര്‍മ്മനി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മിക്ക രാജ്യങ്ങളിലും ഓഹരികളെക്കാള്‍ മറ്റ് ആസ്തികളിലാണ് ആളുകള്‍ കൂടുതല്‍ പണം മുടക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഓഹരി വിപണി തന്നെയാണ് മുന്നില്‍.

ചൈനയും ഇന്ത്യയും: ചൈനയും ഇന്ത്യയും നിക്ഷേപ ശൈലിയില്‍ സമാനമായ രീതികളാണ് കാണിക്കുന്നത്. ഇരു രാജ്യങ്ങളിലും ഓഹരികള്‍ക്കും ഇന്‍ഷുറന്‍സ്-നിക്ഷേപ പദ്ധതികള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം. പരമ്പരാഗത ആസ്തികളായ റിയല്‍ എസ്റ്റേറ്റിനും അമൂല്യ ലോഹങ്ങള്‍ക്കും അടുത്ത സ്ഥാനമുണ്ട്. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം ഉള്ള ചൈനക്കാര്‍ വെറും 10% മാത്രമാണ്.

ബ്രസീലിലെ ക്രിപ്റ്റോ തരംഗം: എന്നാല്‍ ബ്രസീലില്‍ അസാധാരണമായ ഒരു താല്‍പ്പര്യമാണ് കാണുന്നത്. അവിടെ 25% അധികം ആളുകള്‍ക്കും ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമുണ്ട്. ഓഹരിയിലോ റിയല്‍ എസ്റ്റേറ്റിലോ നിക്ഷേപമുള്ളവര്‍ വെറും 20% മാത്രമാണ്.

യു.കെ: യുകെയില്‍ റിയല്‍ എസ്റ്റേറ്റിനാണ് ഒന്നാം സ്ഥാനം (ഏകദേശം 25%). അവിടെ ഓഹരിയില്‍ നിക്ഷേപമുള്ളവര്‍ 15% മാത്രമാണ്.

അമേരിക്കയില്‍ ഓഹരികളും ഇന്‍ഷുറന്‍സ്-നിക്ഷേപ പദ്ധതികളും ഏകദേശം തുല്യമായ സ്വീകാര്യത നേടി. അതേസമയം, ജര്‍മ്മനിയില്‍ 20 ശതമാനത്തിലധികം പേര്‍ക്ക് ഓഹരികളില്‍ നിക്ഷേപമുണ്ടെങ്കിലും റിയല്‍ എസ്റ്റേറ്റ്, അമൂല്യ ലോഹങ്ങള്‍, ക്രിപ്റ്റോ എന്നിവയില്‍ നിക്ഷേപമുള്ളവര്‍ 20 ശതമാനത്തില്‍ താഴെയാണ്.