പ്രവര്‍ത്തനച്ചെലവ് കുത്തനെ ഉയര്‍ന്നതിനാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. പശ്ചിമേഷ്യയിലെ യുദ്ധം മൂലമുള്ള ഇന്ധനവില വര്‍ദ്ധനവും വിദേശ നാണയ വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് പ്രധാന കാരണങ്ങള്‍. സര്‍ക്കാര്‍ നിരക്ക് പരിധി നീക്കിയെങ്കിലും അനാവശ്യ വര്‍ദ്ധനവിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തനച്ചെലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. നിരക്ക് വര്‍ദ്ധന യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചേക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഇന്ധനവില ഉയര്‍ന്നതും വിമാന സര്‍വീസുകള്‍ തടസപ്പെട്ടതുമാണ് തിരിച്ചടിയായത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ധന സര്‍ചാര്‍ജ് കൂട്ടി

വര്‍ദ്ധിച്ചുവരുന്ന പ്രവര്‍ത്തന ചെലവ് നേരിടാന്‍ 425 രൂപ മുതല്‍ 2,300 രൂപ വരെ ഇന്ധന സര്‍ചാര്‍ജ് ഇന്‍ഡിഗോ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ ടിക്കറ്റ് വില ഇനിയും ഉയര്‍ത്തേണ്ടി വന്നേക്കും. വ്യോമയാന മേഖലയിലെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനാണ് ചിലവാകുന്നത്. ഇന്ധനവിലയ്ക്ക് പുറമെ വിദേശ നാണയ വിനിമയ നിരക്കിലെ മാറ്റങ്ങളും കമ്പനിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ടിക്കറ്റ് നിരക്ക് പരിധി നീക്കി

അതിനിടെ, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരക്ക് പരിധി പിന്‍വലിച്ചു. ഇതോടെ വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. വണ്‍-വേ ഇക്കണോമി ടിക്കറ്റുകള്‍ക്ക് ദൂരമനുസരിച്ച് പരമാവധി 18,000 രൂപയോളമായിരുന്നു മുന്‍പ് ഈടാക്കാവുന്ന പരിധി. എന്നാല്‍ അനാവശ്യമായ നിരക്ക് വര്‍ദ്ധനവ് നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഓഹരി വിപണിയില്‍ നേട്ടം

നിരക്ക് വര്‍ദ്ധന സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയിലും ബുധനാഴ്ച വിപണി തുറന്നപ്പോള്‍ ഇന്‍ഡിഗോയുടെ ഓഹരി വിലയില്‍ 1.91 ശതമാനം വര്‍ദ്ധനവുണ്ടായി. എങ്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്‍ഡിഗോ ഓഹരികള്‍ 14.39 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 15.49 ശതമാനമാണ് ഓഹരി വിലയിലെ കുറവ്