ജൂണിലെ ജിഎസ്ടി വരവ് ഒരു ലക്ഷം മാർക്ക് കടക്കില്ല?
മെയിലെ ഇടപാടുകളിൽ നിന്നുള്ള വരുമാനമാണ് ജൂൺ മാസത്തിലെ നികുതി വരവായി രേഖപ്പെടുത്തുന്നത്...
ദില്ലി: ജൂണിലെ ജിഎസ്ടി കളക്ഷൻ ഒരു ലക്ഷം മാർക്ക് കടക്കില്ലെന്ന് സൂചന. എട്ട് മാസത്തിന് ശേഷം ആദ്യമായാണ് ഇങ്ങിനെയൊരു മാറ്റം. കൊവിഡിന്റെ രണ്ടാം വ്യാപനം ഉയർത്തിയ തിരിച്ചടികൾ തന്നെയാണ് തടസം. പ്രാദേശിക തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് നികുതി വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
മെയിലെ ഇടപാടുകളിൽ നിന്നുള്ള വരുമാനമാണ് ജൂൺ മാസത്തിലെ നികുതി വരവായി രേഖപ്പെടുത്തുന്നത്. എന്നാൽ മെയ് മാസത്തിൽ ഉണ്ടായ പ്രാദേശിക ലോക്ക്ഡൗണുകൾ വിതരണ ശൃംഖലയെ തടസപ്പെടുത്തിയത് വരുമാനത്തിലും കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്.
ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ ഇ-വേ ബില്ലുകളിൽ 30 ശതമാനം ഇടിവുണ്ടായി. 5.87 കോടി ഇ-വേ ബില്ലുകളാണ് ഏപ്രിലിൽ ഉണ്ടായിരുന്നത്. മെയിൽ 3.99 കോടി ഇ-വേ ബില്ലുകളാണ് ഉണ്ടായത്.
എന്നാൽ പ്രാദേശിക ലോക്ക്ഡൗണുകളിൽ ഉണ്ടായിരിക്കുന്ന ഇളവും, സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായതും വരും മാസങ്ങളിൽ നികുതി വരവിൽ വർധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും.