കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി സർക്കാർ. വയോജന, വിധവാ, ഭിന്നശേഷി പെൻഷനുകൾക്ക് ഇത് ബാധകമാകും. വരുമാന പരിധി കുറവായതിനാൽ പെൻഷൻ മുടങ്ങിയവർക്കും അർഹത നഷ്ടപ്പെട്ടവർക്കും ഈ തീരുമാനം ആശ്വാസമാകും.

ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി. വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങിയ പദ്ധതികൾക്ക് ഇത് ബാധകമാണ്.

പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ സർക്കാരിന്റെ 'കുടുംബ' (Kutumba) ഡാറ്റാബേസുമായി ബന്ധിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ 23.14 ലക്ഷത്തിലധികം പേർ സംശയ നിഴലിലായിരുന്നു. തുടർന്ന് 'സംയോജന' (Samyojane) ആപ്പ് വഴി നടത്തിയ പരിശോധനയിൽ രേഖകളുടെ കുറവ് മൂലവും മേൽവിലാസ മാറ്റം കാരണവും 18 ലക്ഷത്തിലധികം ആളുകളുടെ പെൻഷൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന 32,000 രൂപയുടെ വരുമാന പരിധി കാരണം അർഹരായ പലരും പദ്ധതിക്ക് പുറത്തായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ചെറിയ വരുമാന വർദ്ധനവ് കാരണം പെൻഷൻ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ തീരുമാനം.

ഗുണഭോക്താക്കൾ അറിയാൻ

വാർഷിക വരുമാനം 32,000 രൂപയ്ക്ക് മുകളിലും 1.20 ലക്ഷം രൂപ വരെയുമുള്ള അർഹരായ ആളുകൾക്ക് പരിശോധനയ്ക്ക് വിധേയമായി പെൻഷൻ തുടർന്നും ലഭിക്കും. പെൻഷൻ താൽക്കാലികമായി തടഞ്ഞുവെച്ചവർ വരുമാന സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും കൃത്യമായി സമർപ്പിച്ച് അർഹത ഉറപ്പാക്കേണ്ടതാണ്. അർഹത തെളിയിക്കുന്നതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം തുടർന്നും ലഭിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.