അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്‍ ഡോളര്‍ കടന്നു. വര്‍ദ്ധിച്ച സൈനിക ചെലവുകള്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍, നികുതി ഇളവുകള്‍ എന്നിവയാണ് രാജ്യത്തെ ഈ കടബാധ്യതയിലേക്ക് തള്ളിവിട്ടത്. പുതിയതായി കടമെടുക്കുന്ന തുകയുടെ പകുതിയും പഴയ കടത്തിന്റെ പലിശ അടയ്ക്കാനാണ് ഉപയോഗിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ ദേശീയ കടം ചരിത്രത്തിലാദ്യമായി 40 ട്രില്യണ്‍ ഡോളര്‍ (3840 ലക്ഷം കോടി രൂപ) കടന്നു. രാജ്യത്തിന്റെ സാമ്പത്തിക നില പരുങ്ങലിലാണെന്ന സൂചനകള്‍ക്കിടയിലാണ് കടം ഈ കൂറ്റന്‍ സംഖ്യയിലെത്തിയിരിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന കടമെടുപ്പാണ് അമേരിക്കയെ ഈ അവസ്ഥയില്‍ എത്തിച്ചത്. വര്‍ദ്ധിച്ചുവരുന്ന സൈനിക ചെലവുകള്‍, വന്‍തുക വേണ്ടിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി ഇളവുകള്‍ എന്നിവയെല്ലാം അമേരിക്കയുടെ കടബാധ്യത കുത്തനെ ഉയര്‍ത്തി.

കടമെടുക്കുന്ന പണം എങ്ങോട്ടാണ് പോകുന്നത്?

2026-ല്‍ മാത്രം അമേരിക്കന്‍ സര്‍ക്കാര്‍ 2 ട്രില്യണ്‍ ഡോളറിലധികമാണ് കടമെടുക്കാന്‍ പോകുന്നത്. നിലവില്‍ ഇറാനില്‍ നടക്കുന്ന യുദ്ധത്തിന്റെ ചെലവുകളും, 2025-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പാസാക്കിയ വന്‍ നികുതി ഇളവുകളുമാണ് ഈ കടമെടുപ്പിന് പ്രധാന കാരണം. എന്നാല്‍ ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. ഈ വര്‍ഷം അമേരിക്ക കടമെടുക്കുന്ന തുകയുടെ പകുതിയും പുതിയ പദ്ധതികള്‍ക്ക് വേണ്ടിയല്ല ഉപയോഗിക്കുന്നത്, മറിച്ച് നേരത്തെ വാങ്ങിയ കടത്തിന്റെ പലിശ അടയ്ക്കാനാണ്. പലിശ ബാധ്യത ഇനിയും കൂടുന്നത് അമേരിക്കയെ വലിയൊരു സാമ്പത്തിക ഗര്‍ത്തത്തിലേക്കാണ് തള്ളിയിടുന്നത്.

പാളിയ പദ്ധതികളും മസ്‌കിന്റെ പരാജയവും

ചെലവ് ചുരുക്കാനുള്ള ട്രംപ് സര്‍ക്കാരിന്റെ രണ്ടാം ഊഴത്തിലെ പ്രധാന പദ്ധതികളെല്ലാം ഫലം കണ്ടില്ല. തുടക്കത്തില്‍ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കിയ 'ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി' 1 ട്രില്യണ്‍ ഡോളര്‍ സര്‍ക്കാരിന് ലാഭിച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വെറും 200 ബില്യണ്‍ ഡോളര്‍ മാത്രമാണ് ലാഭിക്കാന്‍ കഴിഞ്ഞത്. ഈ കണക്കുകള്‍ തന്നെ വിശ്വസനീയമല്ലെന്നും സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് ഈ മാസം രംഗത്തെത്തിയിരുന്നു.