രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രിക്ക് ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കുന്നത് കുടിശികകളുടെ മഹാപ്രളയമാണ്.

സംസ്ഥാനത്ത് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട ചെലവ് 900 കോടി രൂപ. ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. ഇത് ഉടന്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്‍റെ വാഗ്ദാനം..ഇതിന് മാത്രം 2700 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തണം..ഇങ്ങനെ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രിക്ക് ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കുന്നത് കുടിശികകളുടെ മഹാപ്രളയമാണ്.. ക്ഷേമ പെന്‍ഷന്‍ കുടിശിക മാത്രമല്ല ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ കുടിശിക, പെന്‍ഷന്‍ പരിഷ്കരണ കുടിശിക ...അങ്ങനെ കുടിശികകളുടെ നീണ്ട നിരയാണ് നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ ധനമന്ത്രി കൈകാര്യം ചെയ്യേണ്ടി വരിക.. ഇതിനായി ഏതാണ്ട് 60,000 കോടി രൂപ ധനമന്ത്രി കണ്ടെത്തേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത് ആറ് ഗഡുക്കളാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. അഞ്ച് വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യവും ലഭിച്ചിട്ടില്ല. പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷന്‍റെ പ്രവര്‍ത്തനവും എവിടെയും എത്തിയില്ല. ഈ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ ബജറ്റില്‍ പരിഗണിക്കുമോ എന്നാണ് ജീവനക്കാര്‍ ഉറ്റുനോക്കുന്നത്. ആറ് ഗഡുക്കളിലായി 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയായത് കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമാണെന്ന് ജീവനക്കാര്‍ പറയുന്നു. ക്ഷാമബത്തയും അതിന്‍റെ കുടിശികയും നല്‍കാത്തതു വഴി പതിനായിരം കോടി രൂപ യുടെ ആനുകുല്യങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം. ആറ് ഗഡു ഡിആര്‍ ആണ് പെന്‍ഷന്‍കാര്‍ക്ക് കിട്ടാനുള്ളത്. പെന്‍ഷന്‍കാര്‍ക്ക് മാത്രം ആകെ 7000 കോടി രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.

ഇത് മാത്രമല്ല ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും കുടിശികയാണ്.ഇതിന് വേണം 100 കോടി രൂപ. സാമൂഹികാരോഗ്യ - ക്ഷേമ പദ്ധതികളുടെ ബജറ്റ് വിഹിതവും നല്‍കിയിട്ടില്ല. ആശ്വാസ കിരണം പദ്ധതിക്ക് മാത്രം 19 മാസത്തെ കുടിശികയുണ്ടെന്നാണ് കണക്ക്