ബജറ്റ് രാഷ്ട്രീയപ്രസംഗം; കണക്കുകളിൽ അവ്യക്തതയുണ്ടെന്നും വി ഡി സതീശൻ
ബജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണ് അത്. ബജറ്റിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയപ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ബജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണ് അത്. ബജറ്റിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ശരിയായ രാഷ്ട്രീയപ്രസംഗമാണ് ബജറ്റിന്റെ ആദ്യഭാഗം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധികചെലവ് 1715 കോടി എന്നാണ് ബജറ്റിൽ പറയുന്നത്. പക്ഷേ, 20,000 കോടി രൂപയുടെ ഉത്തജക പാക്കേജ് ഇതേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവ് അല്ലെ? ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധിക ചെലവ് എന്ന കണക്കിൽ പുതുക്കിയ എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നത് 1715 കോടി മാത്രമാണ്. അത് കഴിഞ്ഞ തവണത്തെ ഉത്തേജക പാക്കേജ് പോലെ ഒന്നാണോ എന്ന് ഞങ്ങള് സംശയിക്കുന്നു. കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അതെങ്ങനെയാണ് ഉത്തേജകപാക്കേജ് ആയതെന്നാണ് ഞങ്ങൾക്ക് അറിയാത്തത്. കഴിഞ്ഞ തവണ സംഭവിച്ച കാര്യമാണ് പറഞ്ഞത്. ബജറ്റിന്റെ എസ്റ്റിമേറ്റിൽ ഇല്ല ഈ 20000 കോടി". വി ഡി സതീശൻ പറഞ്ഞു.
8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. 5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.
Read Also: കൊവിഡ് പ്രതിരോധത്തിന് വിപുലമായ പദ്ധതികൾ; ബജറ്റിൽ 20000 കോടിയുടെ പുത്തൻ പാക്കേജ്...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona