ഭൂരഹിതരും ഭവന രഹിതർക്കും 'ലൈഫ്', ഒന്നരലക്ഷം വീടുകൾ കൂടി, 1000 കോടി വകയിരുത്തി
2020-21 ൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഒന്നരലക്ഷം വീടുകൾ കൂടി നിർമ്മിക്കും. ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്.
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ കൂടുതൽ പേർക്ക് വീട് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2020-21 ൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഒന്നരലക്ഷം വീടുകൾ കൂടി നിർമ്മിക്കും.ഭൂരഹിതരും ഭവനരഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കാണ് മുൻഗണന നൽകുക. ഇതിൽ അറുപതിനായിരം വീടുകൾ മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗത്തിനുമാണ്. പട്ടിക വിഭാഗത്തിന് ഭൂമി വാങ്ങുന്നതിന് തുക വകയിരുത്തി. 6000 കോടി ലൈഫ് പദ്ധതിക്ക് വേണം. ഇതിൽ 1000 കോടി ബജറ്റിൽ വകയിരുത്തി. ബാക്കി വായ്പ എടുക്കാനാണ് തീരുമാനമെന്നും ധനമന്ത്രി അറിയിച്ചു.
2021-2022 ൽ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 10,000 പട്ടിക വർഗ കുടുംബങ്ങൾക്കും വീട് നൽകും. ഇതിനായി 2080 കോടി ചിലവ് വരും. ഭൂരഹിതർക്ക് ഭൂമി വാങ്ങാനും പണി തീരാത്തവീട് പൂർത്തിയാക്കാനും പണം നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.