മെറ്റ ഇന്ത്യ തലവന് പിന്നാലെ വാട്സ്ആപ്പ് തലവനും; സക്കർബർഗിനെ അമ്പരപ്പിച്ച് ഇന്ത്യക്കാരുടെ രാജി
മെറ്റയിൽ നിന്നും ഇന്ത്യക്കാർ രാജിവെക്കുന്നു. ഫേസ്ബുക്കിന്റേയും വാട്സാപ്പിന്റെയും ഇന്ത്യൻ മേധാവികൾ സ്ഥാനമൊഴിഞ്ഞു. തുടർച്ചയായ രാജിയുടെ കാരണം
ദില്ലി: മലയാളിയായ അജിത് മോഹൻ ഫെയ്സ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ മേധാവിയായിരുന്നു. രണ്ടാഴ്ച മുൻപാണ് അദ്ദേഹം ഈ പദവിയിൽ നിന്നും രാജിവെച്ച് സ്നാപ് കമ്പനിയുടെ ഭാഗമായത്. കഴിഞ്ഞ ദിവസം മെറ്റയുടെ ഇന്ത്യ കൺട്രി പബ്ലിക് പോളിസി ലീഡ് രാജീവ് അഗർവാളും രാജിവെച്ചു. പിന്നാലെ വാട്സ്ആപ്പിന്റെ ഇന്ത്യയിലെ തലവൻ അഭിജിത് ബോസും രാജിക്കത്ത് കൈമാറിയാതായി മെറ്റാ അറിയിച്ചു.
എന്താണ് ഈ തുടർച്ചയായ രാജിയുടെ കാരണം? രാജീവ് അഗർവാൾ മെച്ചപ്പെട്ട മറ്റൊരു സ്ഥാനം കിട്ടിയിട്ടാണ് രാജിവെച്ചത്. മറ്റുള്ളവരുടെ കാര്യം അങ്ങിനെയാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വാട്സ്ആപ്പിന്റെ ഇന്ത്യൻ മേധാവി താനൊരു ഇടവേള എടുക്കാനാണ് പോകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ രാജി കുറേ നാളായി ആലോചിച്ചിരുന്നതാണെന്നും അദ്ദേഹം ലിങ്ക്ഡ് ഇന്നിൽ കുറിച്ചു.
ബുധനാഴ്ച ഫെയ്സ്ബുക് പാരന്റ് കമ്പനിയായ മെറ്റ തങ്ങളുടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എല്ലാത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്ത് സക്കർബർഗ് ജീവനക്കാരോട് മാപ്പ് പറഞ്ഞിരുന്നെങ്കിലും അത് ജോലി നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാൻ തക്കതായിരുന്നില്ല.
മെറ്റയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടലാണ് കഴിഞ്ഞ ദിവസം നടന്നത്. 11000 പേർക്ക് ജോലി നഷ്ടമായി. ചെലവ് ചുരുക്കാനാണ് ഇത്തരമൊരു നടപടിയെന്ന് സക്കർബർഗ് വ്യക്തമാക്കിയിരുന്നു. 2004-ൽ ഫേസ്ബുക്ക് സ്ഥാപിതമായതിന് ശേഷമുള്ള ആദ്യത്തെ ചെലവ് ചുരുക്കൽ നടപടിയാണ് ഇത്. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്‍റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട വരുമാനം തിരിച്ചു പിടിക്കാൻ മെറ്റാ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. ജീവനക്കാരെ പിരിച്ചുവിടുന്നത് അതിൽ ഒരു മാർഗം മാത്രമായിരിക്കും.