ട്രംപിന്റെ ഈ താരിഫുകൾ അന്യായമാണ് എന്നാണ് മെക്സിക്കോയുടെ പ്രതികരണം.

മെക്സിക്കോ സിറ്റി: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്‍റെയും അലൂമിനിയത്തിന്‍റെയും താരിഫ് 50 ശതമാനം വര്‍ധിപ്പിച്ചതിനോടുള്ള പ്രതികരണമായി പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്ന് മെക്സിക്കോ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബോം. ഒരു ഉടമ്പടിയിൽ എത്തിയില്ലെങ്കിൽ മാത്രമായിരിക്കും ഈ നടപടികൾ പ്രഖ്യാപിക്കുക. ട്രംപിന്റെ ഈ താരിഫുകൾ അന്യായമാണ് എന്നാണ് മെക്സിക്കോയുടെ പ്രതികരണം. എന്നാൽ കണ്ണിന് കണ്ണ് എന്ന രീതിയിലായിരിക്കില്ല മെക്സിക്കോയുടെ പ്രതികരണമെന്നും ഷെയ്ൻബോം വ്യക്തമാക്കി. ഈ നടപടികൾ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഉയർന്ന താരിഫിൽ നിന്ന് ഇളവ് തേടുമെന്ന് മെക്സിക്കോയുടെ സാമ്പത്തിക മന്ത്രി മാർസെലോ എബ്രാർഡ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സ്റ്റീൽ, അലുമിനിയം ഇറക്കുമതികളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനം ആയി ഇരട്ടിയാക്കുന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നു. കാറുകൾ മുതൽ ടിന്നിലടച്ച ഭക്ഷണം വരെയുള്ള എല്ലാത്തിലും ഉപയോഗിക്കുന്ന ആയ 2 ലോഹങ്ങളുടെ ഇറക്കുമതി നികുതിയാണ് വർധിപ്പിച്ചിരിക്കുന്നത്.

അതേസമയം, താരിഫ് 50 ശതമാനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ നീക്കം അമേരിക്കയുടെ സ്റ്റീൽ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസ് സ്റ്റീലിന്‍റെ ആസ്ഥാനമായ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റീലിന്റെ പ്രധാന്യത്തെ കുറിച്ച് ട്രംപ് ചൂണ്ടികാട്ടി. സ്റ്റീലാണ് രാജ്യത്തിനറെ നട്ടെല്ല്, സ്റ്റീൽ ഇല്ലെങ്കിൽ രാജ്യമില്ലെന്നും രാജ്യമില്ലെങ്കിൽ സൈന്യത്തെ ഉണ്ടാക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. സൈനിക ടാങ്കുകൾക്ക് സ്റ്റീൽ വാങ്ങാൻ ചൈനയെ ആശ്രയിക്കാൻ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് സ്റ്റീലിന്‍റെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗമായും അദ്ദേഹം ഈ നീക്കത്തെ അവതരിപ്പിച്ചു.