പ്രതിദിന ടോൾ വരുമാനത്തിൽ റെക്കോര്‍ഡിട്ട് ദേശീയപാത അതോറിറ്റി.
ദില്ലി: ദേശീയപാത അതോറിറ്റിയുടെ പ്രതിദിന ടോൾ വരുമാനത്തിൽ റെക്കോര്‍ഡ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷനായ 86.2 കോടി രൂപയാണ് ഞായറാഴ്ച ലഭിച്ചത്. ഇക്കാര്യം ദേശീയപാത അതോറിറ്റി ചെയർമാൻ സുഖ്‌ബീർ സിങ് സന്ധുവാണ് അറിയിച്ചത്. ഈ മാസം ഇതുവരെ 50 കോടി രൂപ ഫാസ്ടാഗ് വഴി നേടി. 2019 നവംബറിൽ ഇത് വെറും 23 കോടി രൂപയായിരുന്നു. ഫാസ്റ്റാഗ് വഴി 2020 ജനുവരിയിൽ പ്രതിദിനം 30 ലക്ഷം രൂപയായി ഉയർന്നു. ഇത് 2019 ജൂലൈയിൽ വെറും എട്ട് ലക്ഷം രൂപയായിരുന്നു.
ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഒരു കോടിയിലേറെ ഫാസ്റ്റാഗ് ആണ് ഇഷ്യൂ ചെയ്തത്. നവംബർ, ഡിസംബർ മാസങ്ങളിൽ പ്രതിദിനം 1.5 ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ഫസ്റ്റാഗുകൾ നൽകിയിട്ടുണ്ട്. ദേശീയപാത അതോറിറ്റിക്ക് കീഴിലുള്ള എല്ലാ ടോൾ പ്ലാസകളിലും ഡിസംബർ 15 മുതലാണ് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയത്. ഈ നിബന്ധന പ്രകാരം ടോൾ പ്ലാസകളിലെ 75 ശതമാനം ഇടപാടുകളും ഫാസ്റ്റാഗ് വഴി നടത്തണം. 25 ശതമാനം പണമിടപാട് അനുവദനീയമാണ്.
Read More: പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഉയര്‍ച്ചയില്‍: ഒരു മാസം കൊണ്ട് കൂടിയത് രണ്ട് ശതമാനത്തോളം
