Asianet News MalayalamAsianet News Malayalam

അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിന് മുന്നിൽ പാക്കിസ്ഥാന്റെ തടസം, നീക്കം സർവീസ് തുടങ്ങി 8ാം നാൾ

ഒക്ടോബർ 23 ന് സർവീസ് തുടങ്ങിയ ഗോ ഫസ്റ്റിന്റെ ശ്രീനഗർ - ഷാർജ വിമാനത്തിന് വ്യോമാതിർത്തിയിൽ പ്രവേശനം വിലക്കി പാക്കിസ്ഥാൻ

Pakistan refuses its airspace to Go First's Srinagar-Sharjah flight
Author
Delhi, First Published Nov 4, 2021, 3:21 PM IST

ദില്ലി: ജമ്മു കശ്മീരിലെ (Jammu Kashmir) ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള (Srinagar - Sharjah) ഗോ ഫസ്റ്റിന്റെ (Go First Airline) അന്താരാഷ്ട്ര വിമാനത്തിന് (International flight service) തങ്ങളുടെ വ്യോമപാതയിൽ പ്രവേശനം നൽകില്ലെന്ന് പാക്കിസ്ഥാൻ (Pakisthan). കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Union Home Minister Amit Shah) ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതോടെ വിമാനത്തിന് ഗുജറാത്ത് വഴി യാത്ര ചെയ്യേണ്ടി വരും.

മുൻപ് ഗോ എയർ ആയിരുന്ന വിമാനക്കമ്പനിയാണ് ഇപ്പോൾ ഗോ ഫസ്റ്റ് എന്നറിയപ്പെടുന്നത്. ഒക്ടോബർ 23 നാണ് ഇവർ തങ്ങളുടെ ആദ്യ ഷാർജ - ശ്രീനഗർ വിമാന സർവീസ് ആരംഭിച്ചത്. ഒക്ടോബർ 31 വരെ ഈ വിമാനം പാക്കിസ്ഥാന് മുകളിൽ കൂടിയാണ് പറന്നിരുന്നത്.

ചൊവ്വാഴ്ച പാക്കിസ്ഥാൻ വിമാനത്തിന് തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശനം നിഷേധിച്ചതോടെ സർവീസ് ഗുജറാത്ത് വഴിയാക്കേണ്ടി വന്നു. ഇതോടെ ഷാർജയിലെത്താൻ 40 മിനിറ്റ് അധിക സമയം ചെലവായി. എന്നാൽ വിമാനത്തിന് പ്രവേശനാനുമതി നിഷേധിക്കാനുണ്ടായ കാരണം പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. പിടിഐയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഗോ ഫസ്റ്റ് പിടിഐയോട് പ്രതികരിച്ചിട്ടില്ല. 

ജമ്മു കശ്മീരിനെ വിദേശ രാജ്യമായ യുഎഇയുമായി ബന്ധിപ്പിച്ച 11 വർഷത്തിനിടയിലെ ആദ്യ വിമാനമായിരുന്നു ഗോ എയറിന്റേത്. 2009 ൽ ശ്രീനഗറിൽ നിന്ന് ദുബൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയിരുന്നെങ്കിലും യാത്രക്കാരില്ലാതെ വന്നതോടെ ഈ സർവീസ് നിർത്തിയിരുന്നു.

പാക്കിസ്ഥാന്റെ നിലപാട് നിർഭാഗ്യകരമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. 2009-10 കാലത്ത് പാക്കിസ്ഥാൻ എയർ ഇന്ത്യ എക്സ്പ്രസിന്റെ ശ്രീനഗർ - ദുബൈ വിമാനത്തോട് സ്വീകരിച്ചതും ഇതേ നിലപാടായിരുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

അതേസമയം പ്രശ്നത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പിഡിപിയുടെ അധ്യക്ഷയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും രംഗത്ത് വന്നു. കേന്ദ്രസർക്കാരിന്റെ പിആർ വർക്ക് മാത്രമാണ് നടക്കുന്നതെന്ന് ഈ വിമാന സർവീസിന് പാക്കിസ്ഥാന്റെ വ്യോമപാത നിഷേധിക്കപ്പെടുന്നത് തടയാൻ കേന്ദ്രത്തിന് കഴിയാതിരുന്നതിനെ വിമർശിച്ച് കൊണ്ട് അവർ ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios