ലോകത്ത് ക്രിപ്റ്റോ ഉപയോഗിക്കുന്നതില്‍ മൂന്നാം സ്ഥാനമാണ് പാകിസ്താനുള്ളത്. എന്നാല്‍, നിക്ഷേപകരെ സംരക്ഷിക്കാന്‍ ആവശ്യമായ നിയമപരമായ ചട്ടക്കൂടുകളോ, വിശ്വാസ്യത ഉറപ്പുവരുത്തുന്ന സംവിധാനങ്ങളോ, നിയമപാലന സംവിധാനങ്ങളോ അവിടെയില്ല

ക്രിപ്റ്റോ കറന്‍സികളോടുള്ള ആളുകളുടെ ഭ്രമം പരിധിവിടുകയും അത് വഴി പാകിസ്താന്‍ ക്രിപ്‌റ്റോ തട്ടിപ്പുകാരുടെ വിളനിലമാവുകയും ചെയ്തിരിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഒരു രാജ്യത്തിന്റെ ഭരണപരമായ വീഴ്ചകളുടെ നേര്‍ക്കാഴ്ച കൂടിയാണിതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകത്ത് ക്രിപ്റ്റോ ഉപയോഗിക്കുന്നതില്‍ മൂന്നാം സ്ഥാനമാണ് പാകിസ്താനുള്ളത്. എന്നാല്‍, നിക്ഷേപകരെ സംരക്ഷിക്കാന്‍ ആവശ്യമായ നിയമപരമായ ചട്ടക്കൂടുകളോ, വിശ്വാസ്യത ഉറപ്പുവരുത്തുന്ന സംവിധാനങ്ങളോ, നിയമപാലന സംവിധാനങ്ങളോ അവിടെയില്ല. ഇത് തട്ടിപ്പുകാര്‍ക്കുള്ള വാതില്‍ തുറന്നിട്ടിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ലാഭം കാണിച്ച് കെണിയില്‍പ്പെടുത്തുന്നു

ജീവിത സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ മുതല്‍, അറിയാതെ തട്ടിപ്പുകള്‍ക്ക് പ്രചാരം നല്‍കിയ സെലിബ്രിറ്റികള്‍ വരെ ഇത്തരം തട്ടിപ്പുകാരുടെ ഇരകളായിട്ടുണ്ട്. തന്റെ ക്രിപ്റ്റോ വാലറ്റിന്റെ 12 അക്ക രഹസ്യനാമം ഫേസ്ബുക്ക് മെസഞ്ചറില്‍ സൂക്ഷിച്ചതിന് പിന്നാലെ മുഴുവന്‍ പണവും അപ്രത്യക്ഷമായതായി ഒരു ഡേറ്റ സയന്റിസ്റ്റ് തന്നെ പുറത്തുപറഞ്ഞിരിക്കുകയാണ്. ഒന്നോ രണ്ടോ തവണ അവര്‍ ചെറിയ ലാഭം നേടാന്‍ അനുവദിക്കുമെന്നും കൂടുതല്‍ പണം നിക്ഷേപിക്കുമ്പോള്‍ കെണിയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍ 250-ല്‍ അധികം ക്രിപ്റ്റോ ആപ്പുകള്‍ സജീവമാണ്. ബിനാന്‍സ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ലക്ഷക്കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ ഒരു വിപണി ഉണ്ടായിട്ടും, രാജ്യത്തെ നിയമങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 2018-ല്‍ തന്നെ, വെര്‍ച്വല്‍ അസറ്റുകള്‍ നിയമപരമായി അംഗീകരിച്ചിട്ടില്ലെന്നും ബാങ്കുകള്‍ക്ക് അതിന് അനുമതിയില്ലെന്നും പാകിസ്താനിലെ റെഗുലേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, നിയമം ഒരു വഴിക്കും ജനങ്ങളുടെ ഉപയോഗം മറ്റൊരു വഴിക്കും നീങ്ങിയതോടെ, ഇന്ന് നിയമവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം വളരെ വലുതാണ്.

പാകിസ്താനിലെ ഈ ക്രിപ്റ്റോ പ്രതിസന്ധി ഒരു സാമ്പത്തിക പിഴവ് എന്നതിലുപരി, അവിടുത്തെ ഭരണസംവിധാനത്തിന്റെ ദുര്‍ബലതയാണ് തുറന്നുകാട്ടുന്നത്. ഒരു മേഖലയില്‍ ഫലപ്രദമായ നിയന്ത്രണം നടപ്പിലാക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രത്തിന്, മറ്റ് പ്രധാന മേഖലകളായ അതിര്‍ത്തി സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നു. ഡിജിറ്റല്‍ ലോകത്ത് പൗരന്മാരെ സംരക്ഷിക്കാന്‍ പാകിസ്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍, അത് മറ്റ് സുപ്രധാന കാര്യങ്ങളിലുള്ള അവരുടെ പ്രകടനത്തിലും പ്രതിഫലിച്ചേക്കാം.