വിമാനത്താവളം ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

ദില്ലി: ശബരിമല വിമാനത്താവളത്തിനായി പാർലമെന്ററി സമിതിയും രംഗത്ത്. വിമാനത്താവളത്തിന് പാർമെന്ററി സമിതി പച്ചക്കൊടി കാട്ടി. പദ്ധതി യഥാർഥ്യമാകേണ്ടതാണെന്ന് ഗതാഗത - ടൂറിസം സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായും ചർച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നു.

Add Asianetnews as a Preferred SourcegooglePreferred

വിമാനത്താവളം ശബരിമല തീർഥാടക ടൂറിസത്തിന് വൻ വളർച്ച നൽകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കണം. വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഡിസംബറിൽ സൈറ്റ് ക്ലിയറൻസിന് വ്യോമസേന അനുമതി നൽകി. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല.

കേരള ബജറ്റിൽ രണ്ട് കോടി രൂപ ശബരിമല വിമാനത്താവളം പദ്ധതിക്കായി നീക്കിവെച്ചിരുന്നു. അമേരിക്കയിലെ ലൂയിസ് ബർജറാണ് വിമാനത്താവള പദ്ധതിയുടെ കൺസൾട്ടന്റ്. കെഎസ്ഐഡിസിയാണ് ഇവർക്ക് ചുമതല നൽകിയത്. സാങ്കേതിക - സാമ്പത്തിക ആഘാത പഠനം നടത്താൻ ഓഗസ്റ്റ് വരെയാണ് കമ്പനിക്ക് സമയം നൽകിയിരിക്കുന്നത്.