ഒരു ചായക്ക് 70 രൂപ; ഐആർസിടിസിക്കെതിരെ ട്രെയിൻ യാത്രക്കാരൻ
ചായക്ക് 20 രൂപ, സർവീസ് ചാർജ് 50 രൂപ ആകെ കൊടുത്തത് 70 രൂപയാണ് എന്ന് യാത്രക്കാരൻ
ശതാബ്ദി എക്സ്പ്രസ് യാത്രക്കാരനിൽ നിന്ന് ഒരു കപ്പ് ചായക്ക് 70 രൂപ ഈടാക്കി ഐആർസിടിസി. 20 രൂപയുടെ ചായക്ക് 50 രൂപ സർവീസ് ചാർജ് കൂടെ ചേർത്താണ് 70 രൂപ നൽകേണ്ടി വന്നത്. യാത്രക്കാരൻ ഇത് കണ്ട് അന്തംവിട്ടുപോയി. ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിൽ ദില്ലിയിൽ നിന്ന് ഭോപ്പാലിലേക്ക് പോയ യാത്രക്കാരനാണ് ഒരു കപ്പ് ചായയ്ക്ക് ഇത്രയും വലിയ സർവീസ് ചാർജ് നൽകേണ്ടി വന്നത്.
തൊട്ടുപിന്നാലെ തന്നെ ആക്ടിവിസ്റ്റ് കൂടിയായ ബൽഗോവിന്ദ് വർമ ഈ ബില്ലിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ട്വീറ്റിൽ നൂറ് കണക്കിന് ആളുകൾ പ്രതികരണം അറിയിച്ചതോടെ ഇത് കാട്ടുതീ പോലെ പരന്നു. രാജ്യത്ത് നിലവിലുള്ള പ്രീമിയം ക്ലാസ് ട്രെയിൻ സർവീസുകളാണ് രാജധാനിയും ശതാബ്ദിയും എല്ലാം. ട്രെയിനിനകത്തെ സേവനങ്ങൾക്കും ട്രെയിനിന്റെ നിലവാരം അനുസരിച്ച് പണം നൽകേണ്ടി വരുന്ന സ്ഥിതിയാണ്.
നിരവധി പേരാണ് ഇതിനെതിരെ സർക്കാർ ഏജൻസിക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് കീഴിൽ
പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷൻ. കേന്ദ്രസർക്കാരിന് ടാക്സ് എന്ന് രേഖപ്പെടുത്താൻ
കഴിയാത്തത് കൊണ്ടാണ് സർവീസെന്ന പേരിൽ പണം ഈടാക്കുന്നതെന്നും മറ്റും പലരും ട്വീറ്റിന് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.