കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മേധാവിയുമായിരുന്നു പ്രസാദ് പണിക്കര്‍. ഒക്ടോബർ മൂന്നിന് അദ്ദേഹം പുതിയ ചുമതലയേറ്റെടുക്കും. 

മുംബൈ: റഷ്യന്‍ കമ്പനിയുടെ കീഴിലുള്ള ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനര്‍ജിയുടെ മേധാവിയായി മലയാളിയായ പ്രസാദ് പണിക്കര്‍ നിയമിതനായി. കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും മേധാവിയുമായിരുന്നു പ്രസാദ് പണിക്കര്‍. ഒക്ടോബർ മൂന്നിന് അദ്ദേഹം പുതിയ ചുമതലയേറ്റെടുക്കും. 

റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് നയാര എനർജി കമ്പനി.ബിസിനസ് വിപുലീകരണത്തിൻ്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ് നിലവിൽ നയാര. വികസന പദ്ധതിയുടെ ആദ്യ ഘട്ടമായ പോളിപ്രൊപ്പിലീനിലേക്കുള്ള വിപുലീകരണം അടുത്ത വർഷം ആരംഭിക്കും.

2017 ഓഗസ്റ്റിൽ, റുയാസിൻ്റെ ഉടമസ്ഥതയിലുള്ള എസ്സാർ ഗ്രൂപ്പ് എസ്സാർ ഓയിലും അതിന്റെ എണ്ണ ശുദ്ധീകരണ, ഇന്ധന റീട്ടെയ്‌ലിംഗ് ബിസിനസ്സും അടക്കം വിറ്റൊഴിഞ്ഞിരുന്നു. റഷ്യൻ എണ്ണ ഭീമനായ റോസ്‌നെഫ്റ്റിനും ആഗോള ട്രേഡിംഗ് സ്ഥാപനമായ ട്രാഫിഗുരയുടെയും യുസിപി ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള നിക്ഷേപ കൺസോർഷ്യത്തിനാണ് ₹86,000 കോടിയിലധികം രൂപയ്ക്ക് എസ്സാർ ഗ്രൂപ്പ് തങ്ങളുടെ ബിസിനസ്സ് വിറ്റത്. പിന്നീട് 2018 ഏപ്രിലിൽ പുതിയ മാനേജ്മെൻ്റ് കമ്പനിയെ നയാര എനർജി എന്ന് പേരിൽ റീബ്രാൻഡ് ചെയ്തു. 

ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു

ഓഹരി വിപണിയില്‍ ഇന്നും നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 400 പോയിന്‍റ് ഉയര്‍ന്ന് 60000 പോയിന്‍റിനു മുകളിലെത്തി. നിഫ്ടി 100 പോയിന്‍റ് ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച അമേരിക്കന്‍ വിപണിയിലുണ്ടായ നേട്ടവും ഇന്‍ഡ്യന്‍ വിപണിക്ക് ഇന്ന് ഗുണമായി . ഇന്ന് വരാനിരിക്കുന്ന നാണയപ്പെരുപ്പ നിരക്കിലാണ് വിപണിയുടെ കണ്ണ്. നാണയപ്പെരുപ്പം ഉയര്‍ന്നാല്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശ വര്‍ദ്ധിപ്പിക്കാനിടയുണ്ട്.

ആഗോള എണ്ണവിലയിൽ കുറവ് 

അമേരിക്കയില്‍ വീണ്ടും പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്ന വിലയിരുത്തലില്‍ ആഗോള എണ്ണവിലയില്‍ കുറവ് . ബ്രെന്‍ഡ് ക്രൂഡ് ഒായില്‍ വില ബാരലിന് 91.3 ഡോളറായാണ് കുറഞ്ഞത്. വിലയില്‍ ഒന്നര ശതമാനത്തിന്‍റെ കുറവുണ്ടായി. പലിശ നിരക്ക് ഉയരുന്നത് സാമ്പത്തിക മാന്ദ്യത്തിനു കാരണമാകുമെന്നും എണ്ണ ഉപഭോഗം കുറഞ്ഞേക്കുമെന്നുമുള്ള വിലയിരുത്തലാണ് വില താഴാന്‍ കാരണം