ലെവൽ ക്രോസിംഗ്, ഓവർ ബ്രിഡ്ജ്, അണ്ടർ ബ്രിഡ്ജ് തുടങ്ങി, ട്രാക്ക് പുതുക്കൽ, പാലങ്ങൾ, സിഗ്നലിംഗ് എന്നിവയ്‌ക്കെല്ലാം കോടികളാണ് ചെലവഴിച്ചത്.  

ദില്ലി: റെയിൽ സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കേന്ദ്രം ചെലവഴിച്ചത് ഒരു ലക്ഷം കോടി രൂപ. 2017 - 18 മുതൽ 2021 - 22 വരെയുള്ള കാലയളവിൽ രാഷ്ട്രീയ റെയിൽ സംരക്ഷണ കോഷ് പ്രവർത്തനങ്ങൾക്കായി ചെലവിട്ട തുക എത്രയെന്ന് രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 

ലെവൽ ക്രോസിംഗ്, റോഡ് ഓവർ ബ്രിഡ്ജ്, റോഡ് അണ്ടർ ബ്രിഡ്ജുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 2001-02 ൽ റെയിൽവേ സുരക്ഷാ ഫണ്ട് (ആർഎസ്എഫ്) രൂപീകരിച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. 295 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബാലസോർ ട്രെയിൻ ദുരന്തത്തെത്തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ നിരവധി നടപടികൾ സ്വീകരിക്കുന്നതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ട്രാക്ക് പുതുക്കൽ, പാലങ്ങൾ, സിഗ്നലിംഗ്, റോളിംഗ് സ്റ്റോക്ക്, പരിശീലനം, സുരക്ഷാ നിർണായക ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിച്ചിട്ടുണ്ട്. മൊത്ത ബജറ്റ് പിന്തുണ (ജിബിഎസ്), റെയിൽവേയുടെ വരുമാനം അല്ലെങ്കിൽ എക്‌സ്‌ട്രാ ബഡ്ജറ്ററി റിസോഴ്‌സ് (ഇബിആർ) വഴി വിഭവങ്ങൾ സമാഹരിക്കുന്നത് ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്നാണ് ആർ‌ആർ‌എസ്‌കെ പ്രവർത്തനങ്ങൾക്ക് ധനസഹായം ലഭിക്കുക.