കൊവിഡ്; റെയിൽവെയ്ക്ക് നഷ്ടം 36000 കോടി! ടിക്കറ്റ് നിരക്ക് വർധിക്കുമോ?
'പാസഞ്ചർ ട്രെയിൻ സർവീസ് എല്ലാ കാലത്തും നഷ്ടം മാത്രമാണ് വരുത്തിയിട്ടുള്ളത്. എന്നാൽ ടിക്കറ്റ് വർധിപ്പിക്കുന്നത് യാത്രക്കാർക്ക് മുകളിൽ ഭാരം അടിച്ചേൽപ്പിക്കുമെന്ന്' കേന്ദ്ര റെയില്‍വേ മന്ത്രി.
ദില്ലി: കൊവിഡ് മഹാമാരിക്കാലത്ത് രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യൻ റെയിൽവെയ്ക്ക് ഉണ്ടായത് വൻ നഷ്ടം. 36000 കോടി രൂപയുടെ ബാധ്യതയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന് ഉണ്ടായതെന്നും ചരക്ക് തീവണ്ടികളാണ് ഈ കാലത്ത് റെയിൽവെയെ സഹായിച്ചതെന്നും കേന്ദ്രമന്ത്രി റാവുസാഹേബ് ധൻവേ വ്യക്തമാക്കി
മുംബൈ - നാഗ്പൂർ എക്സ്പ്രസ് വേയിൽ ഭാവിയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൽന റെയിൽവെ സ്റ്റേഷനിലെ അണ്ടർ ബ്രഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'പാസഞ്ചർ ട്രെയിൻ സർവീസ് എല്ലാ കാലത്തും നഷ്ടം മാത്രമാണ് വരുത്തിയിട്ടുള്ളത്. എന്നാൽ ടിക്കറ്റ് വർധിപ്പിക്കുന്നത് യാത്രക്കാർക്ക് മുകളിൽ ഭാരം അടിച്ചേൽപ്പിക്കുമെന്നായതിനാൽ അത് ചെയ്യാനാവില്ല. ഈ മഹാമാരിക്കാലത്ത് മാത്രം 36000 കോടി നഷ്ടം സംഭവിച്ചു,' - റാവുസാഹേബ് ധൻവേ പറഞ്ഞു.
'ചരക്ക് തീവണ്ടികൾ മാത്രമാണ് വരുമാനമുണ്ടാക്കുന്നത്. മഹാമാരിക്കാലത്ത് റെയില്‍വിയെ പിടിച്ച് നിര്‍ത്തുന്നതില്‍ ചരക്ക് തീവണ്ടികള്‍ പ്രധാന പങ്ക് വഹിച്ചു. സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിലും ജനത്തിന് ആശ്വാസമാകുന്നതിനും സഹായിച്ചു. മുംബൈ - നാഗ്പൂർ എക്സ്പ്രസ്‌വേയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണ്,' - എന്നും റാവുസാഹേബ് ധൻവേ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona