സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്ക് രണ്ട് കോടി രൂപ പിഴ ചുമത്തി
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. ഇവർക്ക് 2019 ലും റിസർവ് ബാങ്ക് പഴിയിട്ടിരുന്നു. ഏഴ് കോടി രൂപയായിരുന്നു അന്ന് പിഴയിട്ടത്.
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്കിന്റെ പിഴ ശിക്ഷ. രണ്ട് കോടി രൂപയാണ് പിഴ ചുമത്തിയത്. ജീവനക്കാർക്ക് കമ്മീഷൻ ഇനത്തിൽ പ്രതിഫലം നൽകുന്നത് സംബന്ധിച്ച റിസര്‍വ്വ് ബാങ്ക് ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
മാർച്ച് 15 നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ബാങ്കിങ് റെഗുലേഷൻസ് ആക്ട് സെക്ഷൻ 10(1)(b)(ii) പ്രകാരമാണ് നടപടി. ജീവനക്കാർക്ക് കമ്മീഷൻ ഇനത്തിൽ പ്രതിഫലം നൽകുന്നതിൽ റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പാലിച്ചില്ലെന്ന കാരണം ഈ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.
നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ. ഇവർക്ക് 2019 ലും റിസർവ് ബാങ്ക് പിഴയിട്ടിരുന്നു. ഏഴ് കോടി രൂപയായിരുന്നു അന്ന് പിഴയിട്ടത്. നിഷ്ക്രിയ ആസ്തികളും തട്ടിപ്പുകാരെ കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തിയതിനായിരുന്നു പിഴ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ള കണക്കിൽ എസ്ബിഐ ഓഹരികൾ 373 രൂപയ്ക്കാണ് വിൽക്കപ്പെടുന്നത്. ഓഹരി വിലയിൽ 1.31 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.