സ്റ്റാന്റേർഡ് ചാർട്ടേഡ് ബാങ്കിന് രണ്ട് കോടിയുടെ പിഴ; ശക്തമായ നടപടി സ്വീകരിച്ച് റിസർവ് ബാങ്ക്
ബാങ്കിന്റെ മറുപടിയും നേരിട്ടുള്ള വാദവും കേട്ട ശേഷമാണ് റിസർവ് ബാങ്ക് അന്തിമ തീരുമാനത്തിലെത്തിയത്.
ദില്ലി: സ്റ്റാന്റേർഡ് ചാർട്ടേഡ് ബാങ്കിന് കനത്ത പിഴ ശിക്ഷ ചുമത്തി റിസർവ് ബാങ്ക്. റിസർവ് ബാങ്കിന്റെ ഉത്തരവുകൾ പാലിക്കാൻ വിസമ്മതിച്ചതിനാണ് രണ്ട് കോടി രൂപ പിഴ ചുമത്തിയത്.
തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം മൂലമാണ് നടപടി. റിസർവ് ബാങ്ക് പതിവായി നടത്തുന്ന സ്റ്റാറ്റ്യൂട്ടറി ഇൻസ്പെക്ഷനിലാണ് 2018-19 സാമ്പത്തിക വർഷത്തിൽ നടന്ന തട്ടിപ്പുകൾ വ്യക്തമായത്.
ഇത് സംബന്ധിച്ച് സ്റ്റാന്റേർഡ് ചാർട്ടേഡ് ബാങ്കിന് നോട്ടീസ് നൽകിയിരുന്നു. ബാങ്കിന്റെ മറുപടിയും നേരിട്ടുള്ള വാദവും കേട്ട ശേഷമാണ് റിസർവ് ബാങ്ക് അന്തിമ തീരുമാനത്തിലെത്തിയത്.
ഇത് റിസർവ് ബാങ്കിന്റെ നിയന്ത്രണ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനുള്ള ശിക്ഷയാണെന്നും, ഏതെങ്കിലും നിക്ഷേപകന്റെ പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതിരുന്നതിന് നൽകിയ ശിക്ഷയല്ലെന്നും റിസർവ് ബാങ്ക് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.