അധിക സുരക്ഷാ പരിശോധന ഉറപ്പാക്കുന്നതിനായി കാര്‍ഡ് വിതരണക്കാര്‍ തങ്ങളുടെ ബാങ്ക് ഐഡന്റിഫിക്കേഷന്‍ നമ്പറുകള്‍ കാര്‍ഡ് നെറ്റ്വര്‍ക്കുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആര്‍.ബി.ഐ. നിര്‍ദ്ദേശിച്ചു.
ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളുടെ സുരക്ഷാ രീതികളില്‍ വിപ്ലവകരമായ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് . ദീര്‍ഘകാലമായി ആശ്രയിച്ചിരുന്ന എസ്.എം.എസ്. അധിഷ്ഠിത ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) സംവിധാനം ഘട്ടം ഘട്ടമായി ഒഴിവാക്കി, റിസ്‌ക് അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടിലേക്ക് രാജ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയേയും മാറ്റാനാണ് ആര്‍.ബി.ഐയുടെ നിര്‍ദേശം. 2026 ഏപ്രില്‍ മുതല്‍ യു.പി.ഐ. ഇടപാടുകള്‍ ഉള്‍പ്പെടെ ആഭ്യന്തര ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഇത്തരത്തിലുള്ള വെരിഫിക്കേഷന്‍ നിര്‍ബന്ധമാകും. നിലവിലുള്ള ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സംവിധാനത്തിനപ്പുറമുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമങ്ങള്‍.
പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുതിയ സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കും: കാര്‍ഡ് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ സാങ്കേതിക മേഖല പ്രയോജനപ്പെടുത്തി പുതിയ ഓതന്റിക്കേഷന്‍ സംവിധാനങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കണം. എന്നാല്‍, എസ്.എം.എസ്. അധിഷ്ഠിത ഒ.ടി.പി. ഒഴിവാക്കില്ല.
അധിക സുരക്ഷാ പരിശോധനകള്‍ : കുറഞ്ഞത് രണ്ട് സുരക്ഷാ നടപടികൾക്ക് അപ്പുറം, ഇടപാടിലെ തട്ടിപ്പ് സാധ്യത പരിഗണിച്ച് അധിക റിസ്‌ക് പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ കാര്‍ഡ് വിതരണക്കാര്‍ക്ക് ഇതിലൂടെ സാധിക്കും.
ഓതന്റിക്കേഷന്റെ അടിസ്ഥാന തത്വങ്ങള്‍
കുറഞ്ഞത് രണ്ട് സുരക്ഷാ മാർഗങ്ങൾ : ഇടപാടുകള്‍ക്ക് കുറഞ്ഞത് രണ്ട് സുരക്ഷാ ഘടകങ്ങള്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കണം.
ഡൈനാമിക് ആയിരിക്കണം: ഈ സുരക്ഷാ ഘടകങ്ങളില്‍ ഒരെണ്ണമെങ്കിലും ചലനാത്മകമായി (Dynamically) സൃഷ്ടിക്കപ്പെടുന്നതോ തെളിയിക്കപ്പെടുന്നതോ ആയിരിക്കണം.
ശക്തമായ ഘടന : ഒരു സുരക്ഷാ മാർഗ്ഗത്തിന്റെ മാർഗ്ഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടാലും മറ്റേതിനെ ബാധിക്കാത്ത രീതിയില്‍ ശക്തമായിരിക്കണം ഓതന്റിക്കേഷന്‍ സംവിധാനം.
അധിക സുരക്ഷാ പരിശോധന ഉറപ്പാക്കുന്നതിനായി കാര്‍ഡ് വിതരണക്കാര്‍ തങ്ങളുടെ ബാങ്ക് ഐഡന്റിഫിക്കേഷന്‍ നമ്പറുകള്‍ കാര്‍ഡ് നെറ്റ്വര്‍ക്കുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആര്‍.ബി.ഐ. നിര്‍ദ്ദേശിച്ചു. പുതിയ ചട്ടക്കൂടോടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാവുമെന്നാണ് പ്രതീക്ഷ.


