തെക്കുപടിഞ്ഞാറൻ മൺസൂൺ വൈകുന്നത് ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഖാരിഫ് വിളകളുടെ കൃഷിയെ ഇത് ബാധിക്കുകയും 'സൂപ്പർ എൽ നിനോ' പ്രതിഭാസം കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ഇത് രാജ്യത്ത് വിലക്കയറ്റത്തിനും സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾക്ക് ഭീഷണിയാകുമെന്നും ആശങ്കയുണ്ട്.

ഇന്ത്യയുടെ ജീവനാഡിയായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറ്റവും ആവശ്യമുള്ള സമയത്ത് പെയ്യാന്‍ മടിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായേക്കും. കൃത്യസമയത്ത് എത്തുന്ന കാലവര്‍ഷം കാര്‍ഷിക കലണ്ടറിന്റെ കൃത്യത നിലനിര്‍ത്തുന്നതില്‍ അതീവ പ്രധാനമാണ്. എന്നാല്‍ ഇത്തവണ മുംബൈയില്‍ മഴയെത്താന്‍ രണ്ടാഴ്ചയോളം വൈകിയത് വലിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. ജൂണ്‍ മാസം നെല്ല്, പരുത്തി, ചോളം തുടങ്ങിയ ഖാരിഫ് വിളകള്‍ നടുന്ന പ്രധാന സമയമാണ്. എന്നാല്‍ വിത്ത് പാകുന്നതിന് മുന്‍പ് ആദ്യ മഴയ്ക്കായി കര്‍ഷകര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു. ജൂണ്‍ മാസം അവസാനിക്കാറായിട്ടും മഴ ലഭിക്കാത്തത് ഇന്ത്യയുടെ ഏകദേശം 25 ലക്ഷം കോടി രൂപ മൂല്യമുള്ള കാര്‍ഷിക സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന 'സൂപ്പര്‍ എല്‍ നിനോ' ആണ് കാര്യങ്ങള്‍ വഷളാക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരള്‍ച്ച നേരിടുന്ന പ്രധാന മേഖലകള്‍

മധ്യ ഇന്ത്യയെയും ഡെക്കാന്‍ മേഖലയെയുമാണ് ഈ വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പടിഞ്ഞാറ് രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ മുതല്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന വരെയുള്ള കാര്‍ഷിക ഹൃദയഭൂമിയാണിത്. ഈ മേഖലയിലാണ് ഇന്ത്യയിലെ പ്രധാന വിളകളുടെ ഉല്‍പ്പാദനം നടക്കുന്നത്. പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കും ഈ പ്രദേശം നിര്‍ണ്ണായകമായതിനാല്‍, രാജ്യത്തുടനിയളമുള്ള വിപണികളിലെ വിലക്കയറ്റത്തെ ഇത് നേരിട്ട് ബാധിക്കും.

നാസിക്കിലെ പ്രതിസന്ധിയും ഉള്ളി വിലയും

മുംബൈയുടെ വടക്കുകിഴക്കുള്ള നാസിക് ജില്ല ഇന്ത്യയുടെ ഉള്ളി ഉല്‍പ്പാദനത്തിന്റെ പ്രധാന കേന്ദ്രമാണ്. ഉള്ളിവില വര്‍ദ്ധനവ് സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുമെന്നതിനാലും സര്‍ക്കാരുകളെ വരെ വീഴ്ത്താന്‍ ശേഷിയുള്ളതിനാലും ഇത് രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള വിളയാണ്. കാലവര്‍ഷത്തിലുണ്ടാകുന്ന കുറവ് സാധാരണയായി ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഉള്ളിവില കുതിച്ചുയരാന്‍ കാരണമാകാറുണ്ട്. ഈ മാസം നാസിക്കില്‍ ലഭിച്ച മഴ ദീര്‍ഘകാല ശരാശരിയുടെ വെറും 16 ശതമാനം മാത്രമാണ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഹോര്‍മുസ് ഇടുക്കിലെ സംഘര്‍ഷം കാരണം ഗള്‍ഫില്‍ നിന്നുള്ള പ്രകൃതിദത്ത വാതകം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന യൂറിയയുടെ വരവ് തടസ്സപ്പെടുമെന്നതായിരുന്നു ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പ്രധാന ആശങ്ക. എന്നാല്‍ വളത്തേക്കാള്‍ പ്രധാനപ്പെട്ട മഴയുടെ ലഭ്യതയിലാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്.

പണപ്പെരുപ്പ ഭീഷണിയും ആര്‍ബിഐ മുന്നറിയിപ്പും

ഇതിന്റെ ആഘാതം കൃഷിയിടങ്ങള്‍ക്ക് അപ്പുറത്തേക്കും വ്യാപിക്കും. പാചക എണ്ണ, പഞ്ചസാര, പരുത്തി, എന്നിവയുടെ ഉല്‍പ്പാദനം കുറയുന്നത് വിലക്കയറ്റത്തിന് കാരണമാകും. നിലവില്‍ 2025-ന്റെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം . ഈ അസാധാരണ കാലാവസ്ഥ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങള്‍ക്കും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ആഗോള വിപണിയെയും ബാധിക്കും. 2023-ല്‍ മഴ വൈകുകയും ആദ്യഘട്ടത്തില്‍ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തപ്പോള്‍, ആഭ്യന്തര വിപണി സുരക്ഷിതമാക്കാന്‍ ഇന്ത്യ അരി കയറ്റുമതി നിരോധിച്ചിരുന്നു. ലോകത്തെ ആകെ അരി വിതരണത്തിന്റെ 40 ശതമാനവും ഇന്ത്യയില്‍ നിന്നായതിനാല്‍ ഇത് ആഗോള വിപണിയെ പിടിച്ചുലച്ചു. സമാനമായ കയറ്റുമതി നിയന്ത്രണങ്ങള്‍ ഇനി പഞ്ചസാരയുടെ കാര്യത്തിലും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

പ്രതിരോധശേഷി നേടി ഇന്ത്യ, കാലാവസ്ഥ വില്ലനാകുന്നു

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ കൂടുതല്‍ സജ്ജമാണ്. ഇറാന്‍ യുദ്ധത്തിന്റെ ആഘാതത്തെ മറികടക്കാന്‍ വളത്തിന്റെ കരുതല്‍ ശേഖരം സഹായിച്ചിരുന്നു. 2023-ലെ കയറ്റുമതി നിരോധനത്തിന് ശേഷം വെയര്‍ഹൗസുകളിലെ അരിയുടെ ശേഖരം പകുതിയോളം വര്‍ദ്ധിച്ചു, ഗോതമ്പിന്റെ കാര്യത്തിലും സമാനമായ സുരക്ഷിതാവസ്ഥയുണ്ട്. ജലസേചന സൗകര്യങ്ങളുടെ വ്യാപനം, കാര്‍ഷിക ശാസ്ത്രം, മെച്ചപ്പെട്ട ലോജിസ്റ്റിക്‌സ് എന്നിവ കാരണം ഭക്ഷ്യ സുരക്ഷാ സംവിധാനം ഇന്ന് കൂടുതല്‍ ശക്തമാണ്.

എങ്കിലും, ആഗോള കാലാവസ്ഥ വ്യതിയാനത്തിന് ഒപ്പമെത്താന്‍ ഈ സാങ്കേതിക മുന്നേറ്റങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. ദക്ഷിണേഷ്യയിലെ ലോകജനസംഖ്യയുടെ നാലിലൊന്നും നൂറ്റാണ്ടുകളായി ആശ്രയിക്കുന്നത് ഈ വാര്‍ഷിക മണ്‍സൂണ്‍ മഴയെയാണ്. എന്നാല്‍ ആഗോളതാപനം കാരണം ഈ മഴയുടെ വരവ് പ്രവചനാതീതമാവുകയും, അതിരൂക്ഷമായ വരള്‍ച്ചയ്ക്കും പ്രളയത്തിനും കാരണമാവുകയും ചെയ്യുന്നു. വരാനിരിക്കുന്ന 'സൂപ്പര്‍ എല്‍ നിനോ'യുടെ ആഘാതം വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്.