വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിച്ച നടപടിയില്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് യുഎസ് കോടതി വിശദീകരണം തേടി. കേസ് ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കാതെ തള്ളിക്കളയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് അദാനിയുടെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഈ നടപടി.

വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പിന്‍വലിച്ച നടപടിയില്‍ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് വിശദീകരണം തേടി യുഎസ് കോടതി. അദാനിക്കെതിരായ കേസ് ഉടന്‍ തള്ളാന്‍ കഴിയില്ലെന്ന് ബ്രൂക്ലിന്‍ ഡിസ്ട്രിക്ട് ജഡ്ജി നിക്കോളാസ് ഗരൗഫിസ് വ്യക്തമാക്കി. കേസ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദാനിയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ സുപ്രധാന നടപടിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്തുകൊണ്ട് കേസ് പിന്‍വലിക്കുന്നു?

കഴിഞ്ഞ മാസമാണ് അദാനിക്കെതിരായ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകില്ലെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയത്. എന്നാല്‍, കേസ് ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് അധികൃതര്‍ കൃത്യമായി വിശദീകരിച്ചിട്ടില്ലെന്ന് ജഡ്ജി നിക്കോളാസ് ഗരൗഫിസ് തന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. യാതൊരു വ്യക്തതയുമില്ലാത്ത വെറുമൊരു പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് കേസ് തള്ളിക്കളയാനാകില്ലെന്നും വിഷയത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും ജഡ്ജി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂലൈ 13 വരെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് കോടതി സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം, കുറ്റപത്രം സമര്‍പ്പിച്ച ബ്രൂക്ലിനിലെ യുഎസ് അറ്റോര്‍ണി ഓഫീസ് പ്രതിനിധികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

അദാനിയുടെ വാദം

ഈ കേസ് അമേരിക്കന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും, ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് അദാനിയുടെ അഭിഭാഷകനായ റോബര്‍ട്ട് ജിയുഫ്ര ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. ബുധനാഴ്ചയാണ് കേസ് ഔദ്യോഗികമായി തള്ളണമെന്ന് അദാനിയുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

പിന്‍വലിച്ച കുറ്റങ്ങള്‍

ഈ വര്‍ഷം മെയ് മാസത്തിലാണ് ഗൗതം അദാനിക്കും മരുമകന്‍ സാഗര്‍ അദാനിക്കുമെതിരായ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പൂര്‍ണ്ണമായും പിന്‍വലിച്ചത്. ന്യൂയോര്‍ക്കിലെ ഈ സെക്യൂരിറ്റീസ് ആന്‍ഡ് വയര്‍ തട്ടിപ്പ് കേസില്‍ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ തന്നെ നിഗമനത്തിലെത്തിയതോടെയായിരുന്നു നടപടി. ഇതോടെ അദാനി ഗ്രൂപ്പിനെതിരായ ഒന്നിലധികം യുഎസ് അന്വേഷണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി അവസാനിച്ചത്.

നേരത്തെ, ഇന്ത്യയിലെ സൗരോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് നല്‍കിയ വിവരങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയല്‍ ചെയ്ത സിവില്‍ കേസും ഒത്തുതീര്‍പ്പായിരുന്നു. തെറ്റുകള്‍ സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ തന്നെ ഗൗതം അദാനി 6 ദശലക്ഷം യുഎസ് ഡോളറും സാഗര്‍ അദാനി 12 ദശലക്ഷം യുഎസ് ഡോളറും പിഴയായി അടയ്ക്കാന്‍ തയ്യാറായതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.