എല്‍ഐസി ഐപിഒ രേഖകൾ പുതുക്കി സമർപ്പിക്കാൻ ഒരുങ്ങുന്നു
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ യിലൂടെ മെയ് 12 ഓടെയായിരിക്കും ഓഹരി വിപണിയിലെത്തുന്ന കമ്പനിയുടെ ലിസ്റ്റിംഗ്.
പ്രഥമ ഓഹരി വില്‍പ്പനയ്ക്കായുള്ള (IPO) പേപ്പറുകള്‍ സെബിക്ക് (SEBI) പുതുക്കി സമർപ്പിക്കാനൊരുങ്ങി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (LIC). എല്‍ഐസി ഓഫ് ഇന്ത്യാ 2022 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ അന്തിമമാക്കാന്‍ ഈ വാരാന്ത്യത്തില്‍ യോഗം ചേരാന്‍ ഇരിക്കെയാണ് പുതിയ വാര്‍ത്ത എത്തിയത്. അടുത്ത ആഴ്ച പകുതിയോടെ പുതുക്കിയ പബ്ലിക് ഓഫര്‍ വിശദാംശങ്ങൾ പുതുക്കി ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ യിലൂടെ മെയ് 12 ഓടെയായിരിക്കും ഓഹരി വിപണിയിലെത്തുന്ന കമ്പനിയുടെ ലിസ്റ്റിംഗ്.
എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്പനയ്ക്കായുള്ള റോഡ് ഷോകള്‍ ഉടന്‍ തുടങ്ങാനാണ് സാധ്യത. മാര്‍ച്ചില്‍ നടത്താനിരുന്ന ഐപിഒ വൈകാനിടയായ കാരണം വിപണിയിൽ ഇപ്പോഴും യുദ്ധവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ നിലനിൽക്കുന്നതിനാലാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഈ സാമ്പത്തിക വർഷത്തിൽ 65,000 കോടി രൂപ സമാഹരിക്കാനിരുന്ന സർക്കാരിന് എല്‍ഐസിയുടെ ഓഹരിവില്‍പ്പനയിലൂടെ പരമാവധി തുക സമാഹരിക്കാൻ സാധിക്കും. 5.4 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ മൂല്യം കണക്കാക്കുന്നത്. 60,000 മുതൽ 70,000 കോടി രൂപ വരെ ഓഹരി വില്‍പ്പനയിലൂടെ കേന്ദ്ര സർക്കാരിന് സമാഹരിക്കാം.