414 കോടിയുടെ വായ്പാ തട്ടിപ്പ്; രാജ്യം വിട്ടവർക്കെതിരെ നാലുവര്‍ഷത്തിന് ശേഷം പരാതിയുമായി എസ്ബിഐ
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരുടെ നിരയിലേക്കാണ് രാംദേവ് ഇന്റർനാഷണലിന്റെ ഡയറക്ടർമാരും എത്തിയിരിക്കുന്നത്.
ദില്ലി: വൻ തുക വായ്പയെടുത്ത് രാജ്യം വിട്ടവർക്കെതിരെ പരാതിയുമായി എസ്ബിഐ അധികൃതർ സിബിഐയെ സമീപിച്ചു. ദില്ലി ആസ്ഥാനമായ ബസുമതി അരി കയറ്റുമതിക്കാരായ രാംദേവ് ഇന്റർനാഷണൽ ലിമിറ്റഡ് ഡയറക്ടർമാരാണ് വായ്പ തിരിച്ചടക്കാത്തത്. ഇവർ രാജ്യം വിട്ടെന്നാണ് വിവരം. ബാങ്ക് അധികൃതർ പരാതിയുമായി സിബിഐയെ സമീപിച്ചു.
വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരുടെ നിരയിലേക്കാണ് രാംദേവ് ഇന്റർനാഷണലിന്റെ ഡയറക്ടർമാരും എത്തിയിരിക്കുന്നത്. ഇവർ ദുബൈയിലേക്ക് കടന്നതായാണ് വിവരം. ഇവർ രാജ്യം വിട്ട് നാല് വർഷത്തിന് ശേഷമാണ് എസ്ബിഐ ബാങ്ക് അധികൃതർ സിബിഐയെ സമീപിച്ചിരിക്കുന്നത്.
രാംദേവ് ഇന്റർനാഷണലിന്റെ ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത എന്നിവർക്കെതിരെയാണ് പരാതി. 414 കോടിയുടേതാണ് തട്ടിപ്പ്. 173.11 കോടി എസ്ബിഐയിൽ നിന്നും 76.09 കോടി കാനറ ബാങ്കിൽ നിന്നും 64.31 കോടി യൂണിയൻ ബാങ്കിൽ നിന്നും 51.31 കോടി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 36.91 കോടി കോർപ്പറേഷൻ ബാങ്കിൽ നിന്നും 12.27 കോടി ഐഡിബിഐ ബാങ്കിൽ നിന്നുമാണ് വായ്പയെടുത്തത്.
ഇവരുടെ വായ്പകൾ 2016 ൽ നിഷ്ക്രിയ ആസ്തിയായി ബാങ്ക് അധികൃതർ പ്രഖ്യാപിച്ചിരുന്നു. 2016 ൽ നടത്തിയ പരിശോധനക്കിടെ ഇവർ രാജ്യം വിട്ടെന്ന് സൂചന ലഭിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.