80 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളം ഇന്നുതന്നെ നല്‍കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം സംബന്ധിച്ച പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ശമ്പളം ഉടന്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. സർക്കാർ സഹായമായി 16 കോടി ലഭിച്ചതും സ്ഥാപനത്തിലെ ഫണ്ടും ചേർത്ത് ഭുരിഭാഗം ജീവനക്കാർക്കും ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യും. 80 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളം ഇന്നുതന്നെ നല്‍കാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ. സര്‍ക്കാരില്‍ നിന്നും ലഭിച്ച 16 കോടിയും ഈ മാസത്തെ കളക്ഷന്‍ വരുമാനവും ചേര്‍ത്ത് ഏതാണ്ട് 54 കോടിയോളം രൂപ കെഎസ്ആര്‍ടിസിയുടെ പക്കലുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പ്രതിമാസം 74 കോടിയാണ് ശമ്പള വിതരണത്തിന് വേണ്ടത്. കഴിഞ്ഞ മാസത്തെ ബാധ്യത തീര്‍ത്തതോടെ ശമ്പള വിതരണത്തിന് പണമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു കെഎസ്ആര്‍ടിസി. ശമ്പളം മുടങ്ങിയതോടെ ഭരണകക്ഷി യൂണിയന്‍ തന്നെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. താത്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ടതോട പ്രതിദിനം ശരാശരി നാലിലൊന്ന് സര്‍വ്വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്. അരക്കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് ഇതുമൂലം കെഎസ്ആര്‍ടിസിക്കുണ്ടാവുന്നത്.