യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ ഇനി കൊച്ചിയില്‍ നിന്ന്!, റോബോട്ടിക്സില്‍ വന്‍ നേട്ടം സ്വന്തമാക്കി മലയാളി സ്റ്റാര്‍ട്ടപ്പ്
ആലപ്പുഴ സ്വദേശികളായ ആരോണിനും അഖിലും ഇടുക്കി സ്വദേശിയായ അച്ചുവിൽസണും ചേർന്നാണ് ശാസ്ത്ര റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് അഞ്ച് വർഷം മുൻപ് കൊച്ചിയിൽ തുടങ്ങിയത്.
കൊച്ചി: യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ പങ്കാളിയാകാൻ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പിന് അനുമതി. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര റോബോട്ടിക്സിനാണ് ഇതിനുളള അനുമതി ലഭിച്ചത്. എയ്റോസ്പേസ്, ഡിഫൻസ് സെക്യൂരിറ്റി കമ്പനിയായ ലോക്ഹീഡ് മാർട്ടിനുമായാണ് ഇത് സംബന്ധിച്ച് ശാസ്ത്ര റോബോട്ടിസ് ധാരണാപത്രം ഒപ്പിട്ടത്.
ആലപ്പുഴ സ്വദേശികളായ ആരോണിനും അഖിലും ഇടുക്കി സ്വദേശിയായ അച്ചുവിൽസണും ചേർന്നാണ് ശാസ്ത്ര റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് അഞ്ച് വർഷം മുൻപ് കൊച്ചിയിൽ തുടങ്ങിയത്. വ്യാവസായിക അടിസ്ഥാനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകൾ നിർമിക്കുകയാണ് ശാസ്ത്ര റോബോട്ടിക്സ് ചെയ്യുന്നത്.
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെ ആഗോള സംവിധാനങ്ങളുമായും പ്ലാറ്റ്ഫോമുകളുമായും സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോക്ഹീഡ് മാർട്ടിനുമായുള്ള സഹകരണം. യുദ്ധവിമാനങ്ങളുടെ ഇലക്ട്രോണിക് ഡിസ്പ്ലേ സംവിധാനങ്ങൾക്ക് വേണ്ടി വരുന്ന ഉൽപ്പന്നങ്ങളാണ് ശാസ്ത്ര റോബോട്ടിക്സ് പ്രധാനമായും നിർമിച്ചു നൽകുന്നത്.
പുത്തൻ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മികച്ച അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് ശാസ്ത്ര റോബോട്ടിക്സ് സ്ഥാപകരിലൊരാളായ ആരോണിൻ പറയുന്നു. ബോഷ്, എച്ച്സിഎല്‍, ഓഡിയൻസ്, നൗൾസ്, ഹണിവെൽ തുടങ്ങിയ സ്ഥാപനങ്ങൾ ടെസ്റ്റിംഗിന് വേണ്ടി ശാസ്ത്രയുടെ റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്.