തുണി വ്യവസായത്തെ രക്ഷിക്കൂ സര്‍ക്കാറേ; പത്ര പരസ്യം നല്കി വ്യവസായികള്‍
രാജ്യത്തിലെ വിവിധ മേഖലകളില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് തുണി വ്യവസായത്തെയും ബാധിച്ചത് എന്നാണ് പത്ര പരസ്യം ചൂണ്ടി കാണിക്കുന്നത്.
മുംബൈ: രാജ്യത്തെ തുണി വ്യവസായത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തുണിമില്‍ ഉടമകളുടെ പത്ര പരസ്യം. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ മൂന്നാം പേജിൽ ചൊവ്വാഴ്ചയാണ് നോർത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈൽ മിൽസ് അസോസിയേഷൻ (എൻഐടിഎംഎ) പരസ്യം നൽകിയത്. തുണി വ്യവസായ മേഖല വലിയ വെല്ലുവിളി നേരിടുകയാണ്. വൻ തൊഴിൽ നഷ്ടം സംഭവിക്കുന്നു. 2010-11 വർഷത്തെ തകർച്ചയ്ക്കു സമാനമാണ് ഇപ്പോൾ അവസ്ഥ.
മില്ലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയിലാണ്. പത്തു കോടിയോളം പേർ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന വ്യവസായമാണ് ഇത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ രാജ്യത്തെ കാർഷിക മേഖലക്കു സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും സംഘടന പരസ്യത്തിൽ മുന്നറിയിപ്പ് നൽകുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതികളും ചുങ്കവും താങ്ങാൻ കഴിയുന്നില്ല.
അന്താരാഷ്ട്ര വിപണിയിൽ തങ്ങൾ പിന്നിലാകാൻ ഇതു കാരണമാകുന്നു. പലിശനിരക്ക് വൻ ഉയരത്തിലാണ്. അസംസ്കൃത വസ്തുക്കളുടെ വില കുതിക്കുകയാണെന്നും ഇക്കാരണത്താൽ തങ്ങളുടെ വ്യവസായമേഖല നിഷ്ക്രിയ ആസ്തിയാവാതെ പോവാനും ശ്രദ്ധിക്കണമെന്നും പരസ്യത്തിൽ പറയുന്നു. ഒപ്പം ഇറക്കുമതി വര്‍ദ്ധിക്കുകയാണ് കുറഞ്ഞ നിലയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും തുണിയും നൂലും രാജ്യത്ത് എത്തുന്നു എന്നും പരസ്യം കുറ്റപ്പെടുത്തുന്നു.
രാജ്യത്തിലെ വിവിധ മേഖലകളില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാണ് തുണി വ്യവസായത്തെയും ബാധിച്ചത് എന്നാണ് പത്ര പരസ്യം ചൂണ്ടി കാണിക്കുന്നത്.
അതേ സമയം ഇന്ത്യൻ സാമ്പത്തിക രംഗം തകർച്ചയുടെ വക്കിലാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തെ മുൻനിരയിലുള്ള സന്പദ്ഘടനകൾ അടുത്തയിടെ പുറത്തുവിട്ട കണക്കുകളും മാന്ദ്യത്തിന്റെ വക്കിലാണെന്ന സൂചനയാണ് നൽകുന്നത്. 2009-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയിലേക്ക് ആഗോള ജിഡിപി എത്തുമെന്നാണ് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) ഏറ്റവുമൊടുവിൽ വിലയിരുത്തുന്നത്.