2026 ഫിഫ ലോകകപ്പ് നേടിയ സ്പെയിനിന് സമ്മാനത്തുകയായി ലഭിച്ച 50 ദശലക്ഷം ഡോളറിന് അമേരിക്കയിൽ 30% വരെ നികുതി നൽകേണ്ടി വന്നേക്കാം. അമേരിക്കയുമായി നികുതി കരാറില്ലാത്ത ബ്രസീൽ, അർജന്റീന പോലുള്ള രാജ്യങ്ങൾക്കും അവർ അടക്കേണ്ട നികുതികൾ വച്ച് വലിയ തിരിച്ചടിയാകും.

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പ് കിരീടം ചൂടിയ സ്പെയിൻ ഫുട്ബോൾ ടീമിന് അമേരിക്കയിൽ വൻ തുക നികുതി നൽകേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. ചാമ്പ്യന്മാരായ സ്പെയിന് സമ്മാനത്തുകയായി ലഭിച്ച 50 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5 കോടി ഡോളർ) 30 ശതമാനം വരെ യു.എസ് ഫെഡറൽ നികുതിയായി ഒടുക്കേണ്ടി വരുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കൻ മണ്ണിൽ നിന്ന് കായികതാരങ്ങളോ അസോസിയേഷനുകളോ നേടുന്ന വരുമാനത്തിന് യു.എസ് ഇന്റേണൽ റെവന്യൂ സർവീസിന് (IRS) നികുതി നൽകണമെന്നാണ് നിയമം. സ്പെയിനും അമേരിക്കയും തമ്മിൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ (DTA) നിലവിലുണ്ടെങ്കിലും, സമ്മാനത്തുകയുടെ കാര്യത്തിൽ എത്രത്തോളം ഇളവ് നൽകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ ലോകകപ്പ് സംഘടിപ്പിച്ച രാജ്യങ്ങള്‍ ഫിഫയ്ക്കും ടീമുകള്‍ക്കും കളിക്കാര്‍ക്കും പൂര്‍ണ്ണ നികുതി ഇളവുകള്‍ നല്‍കിയിരുന്നു. എന്നാൽ, ഇത്തവണ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല.

ഫിഫ സമ്മാനത്തുക കളിക്കാർക്ക് നേരിട്ട് വിതരണം ചെയ്യുകയല്ല, മറിച്ച് അതത് രാജ്യത്തെ ഫുട്ബോൾ അസോസിയേഷനുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ഫെഡറേഷനുകള്‍ ഇത് കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനുമായി വീതിച്ചു നല്‍കുന്നതാണ് രീതി.

ചെറിയ രാജ്യങ്ങൾക്ക് വൻ തിരിച്ചടി

ലോകകപ്പിൽ പങ്കെടുത്ത 48 രാജ്യങ്ങളിൽ 18 രാജ്യങ്ങൾക്ക് മാത്രമാണ് അമേരിക്കയുമായി ഇത്തരം നികുതി കരാറുകളുള്ളത്. സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കും കാനഡ, മെക്സിക്കോ, ഓസ്ട്രേലിയ, ഈജിപ്ത്, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കും ഈ കരാറിന്റെ ആനുകൂല്യം ലഭിക്കും.

എന്നാൽ ബ്രസീൽ, അർജന്റീന, ജപ്പാൻ, ദക്ഷിണ കൊറിയ, സെനഗൽ, നൈജീരിയ, ഹെയ്തി, കുറസാവോ തുടങ്ങിയ രാജ്യങ്ങൾക്ക് കരാറുകളില്ലാത്തതിനാൽ വൻതുക നികുതിയായി നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻകിട ഫുട്ബോൾ രാജ്യങ്ങളെക്കാൾ ഇത് ചെറിയ രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകളെയാണ് സാരമായി ബാധിക്കുക.

കളിക്കാർക്ക് ഇളവില്ല

നികുതി കരാറുകൾ നിലവിലുണ്ടെങ്കിലും കളിക്കാരുടെ വ്യക്തിഗത വരുമാനത്തിന് യു.എസിൽ നികുതി നൽകുന്നതിൽ നിന്ന് ഇളവില്ല. എന്നാൽ ഫുട്ബോൾ അസോസിയേഷനുകൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇത്തരം കരാറുകൾ ആശ്വാസമാകും.

യു.എസിലെ ഉയർന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി 21 ശതമാനവും വ്യക്തിഗത നികുതി 37 ശതമാനവുമാണ്. ഇതിനുപുറമെ കാലിഫോർണിയ (13.3%), ന്യൂ ജേഴ്‌സി (10.75%) തുടങ്ങിയ ഇടങ്ങളിലെ പ്രാദേശിക നികുതികളും തിരിച്ചടിയാകും. എന്നാൽ മത്സരങ്ങൾ നടന്ന ഫ്ലോറിഡയിൽ ഈ നികുതിയില്ല എന്നത് ആശ്വാസമാണ്. ബ്രസീൽ പരിശീലകൻ കർലോ ആഞ്ചലോട്ടിയെപ്പോലുള്ളവർക്ക് ബ്രസീലിലും യു.എസിലും ഒരുപോലെ നികുതി നൽകേണ്ടി വരും. എന്നാൽ, യുകെ- യു.എസ് കരാറിന്റെ ആനുകൂല്യം ലഭിക്കുന്ന ഇംഗ്ലണ്ട് പരിശീലകൻ തോമസ് തുഷലിന് യു.എസിൽ അധിക നികുതി നൽകേണ്ടി വരില്ല.