'ഇന്ത്യയുടെ സ്റ്റീൽ മാൻ' ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം
ടാറ്റ സ്റ്റീലിനെ നയിച്ച ഇന്ത്യയുടെ സ്റ്റീൽ മാൻ എന്നറിയപ്പെട്ട ജംഷീദ് ജെ. ഇറാനി ഓർമ്മയായി. ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തിന്റെ വളർച്ചയ്ക്ക് ജെ ജെ ഇറാനിയുടെ സംഭാവന വളരെ വലുതാണ്.
ദില്ലി: ഇന്ത്യയുടെ സ്റ്റീൽ മാൻ ജംഷീദ് ജെ. ഇറാനി അന്തരിച്ചു. ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ജംഷഡ്പൂരിലെ ടിഎംഎച്ച് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 2007 ൽ ജംഷീദ് ജെ. ഇറാനിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
2011 ജൂണിൽ ടാറ്റ സ്റ്റീൽ ബോർഡിൽ നിന്ന് വിരമിച്ച ഇറാനി 43 വർഷം ടാറ്റ സ്റ്റീലിൽ പ്രവർത്തിച്ചു. 1990 കളുടെ തുടക്കത്തിൽ ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ മുൻനിരയിൽ നിന്ന് നയിക്കുകയും ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും സംഭാവന നൽകുകയും ചെയ്ത ദീർഘവീക്ഷണമുള്ള നേതാവായി അദ്ദേഹം ഓർമ്മിക്കപ്പെടും.
ALSO READ: മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗൗതം അദാനി; രണ്ടാഴ്ചയ്ക്കിടെ വരുമാനം കുതിച്ചുയർന്നു
ടാറ്റ സ്റ്റീലിനും ടാറ്റ സൺസിനും പുറമെ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ ടെലിസർവീസസ് എന്നിവയുൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും ഇറാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്.1992-93 കാലഘട്ടത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം.
1996-ൽ റോയൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ഇന്റർനാഷണൽ ഫെല്ലോ ആയി നിയമിതനായതും 1997-ൽ എലിസബത്ത് രണ്ടാമൻ രാജ്ഞിയുടെ ഇൻഡോ-ബ്രിട്ടീഷ് വ്യാപാര-സഹകരണത്തിന് നൽകിയ സംഭാവനകൾക്ക് ഓണററി നൈറ്റ്‌ഹുഡും ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.
2004-ൽ, ഇന്ത്യയുടെ പുതിയ കമ്പനി ആക്ട് രൂപീകരിക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെ ചെയർമാനായി ഇന്ത്യാ ഗവൺമെന്റ് ഇറാനിയെ നിയമിച്ചു. വ്യവസായ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007ൽ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. മെറ്റലർജി മേഖലയിലെ അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി 2008-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.
അന്താരാഷ്‌ട്ര വിപണിയിൽ മത്സരിക്കാൻ കഴിയുന്ന തരത്തിൽ ഗുണനിലവാരമുള്ളതും അതേസമയം ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്റ്റീൽ ഉൽപ്പാദകരായും ടാറ്റ സ്റ്റീലിനെ അദ്ദേഹം മാറ്റി. ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ഒരേ സമയം ശ്രദ്ധ കേന്ദ്രീകരിച്ച് ടാറ്റ സ്റ്റീലിനെ അദ്ദേഹം വളർത്തി.