ദില്ലിയിൽ നിന്നും കാഠ്മണ്ഡു, സിലിഗുരി, ജബൽപൂർ, ഭുവനേശ്വർ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ വൈകി. ദില്ലിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള വിമാനവും നാഗ്പൂരിൽ നിന്ന് ദില്ലിക്കുള്ള വിമാനത്തിന്റെയും സർവീസ് മുടങ്ങി
ദില്ലി : എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവിസസ് ജീവനക്കാർ പണിമുടക്കിയതോടെ എയർ ഇന്ത്യ സർവീസുകൾ തടസപ്പെട്ടു. എയർ ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയിലെ ജീവനക്കാരാണ് ഇവർ. ഇവരിൽ 1700 ഓളം പേരാണ് സമരം തുടങ്ങിയത്.
ചൊവ്വാഴ്ച രാവിലെ 9 മണി മുതലായിരുന്നു സമരം ആരംഭിച്ചത്. ഇതേ തുടർന്ന് ദില്ലിയിൽ നിന്നും കാഠ്മണ്ഡു, സിലിഗുരി, ജബൽപൂർ, ഭുവനേശ്വർ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ വൈകി. ദില്ലിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള വിമാനവും നാഗ്പൂരിൽ നിന്ന് ദില്ലിക്കുള്ള വിമാനത്തിന്റെയും സർവീസ് മുടങ്ങി.
ജീവനക്കാർ സമരം തുടങ്ങിയതോടെ ഇവിടുത്തെ എഞ്ചിനീയർമാരാണ് പകരം ജോലി ഏറ്റെടുത്തത്. പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് ജീവനക്കാരാണ് എയർഇന്ത്യയുടെ 60 ശതമാനം ജോലികളും ചെയ്യുന്നത്. അതിനാൽ തന്നെ സമരം എയർ ഇന്ത്യയുടെ സവീസുകളെ കാര്യമായി ബാധിക്കും.
നേരത്തെ തന്നെ ജീവനക്കാർ അനിശ്ചിതകാല സമരം നടത്തുമെന്ന് പറഞ്ഞിരുന്നു. ആദ്യം ജനുവരിയിൽ സമരം നടത്തുമെന്നു പറഞ്ഞു. പിന്നീട് ഇത് ഫെബ്രുവരിയിലേക്ക് മാറ്റി. രണ്ട് ഘട്ടത്തിലും ചർച്ചകൾ സമരം നീക്കിവെക്കാൻ കാരണമായി. എന്നാൽ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാതെ വന്നതോടെ ജീവനക്കാർ സമരം കടുപ്പിക്കുകയായിരുന്നു.
എയർ ഇന്ത്യ സർവീസ് എഞ്ചിനീയർമാർക്ക് തുല്യമായ ശമ്പളം നൽകണമെന്നാണ് ഇവരുടെ ആവശ്യം. നിശ്ചിത കാലത്തേക്കുള്ള കരാർ അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. 24000 രൂപയാണ് ഇവരുടെ വേതനം. 2020 മെയ് മാസം മുതൽ 21444 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. ഇതാണ് സമരത്തിലേക്ക് നീങ്ങാൻ കാരണം.
