യെസ് ബാങ്ക്: ആർബിഐ നടപടിക്ക് ദിവസങ്ങൾക്ക് മുൻപ് വഡോദര കോർപറേഷൻ 265 കോടി പിൻവലിച്ചു
യെസ് ബാങ്കിൽ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് മുമ്പ് 265 കോടി രൂപ പിന്‍വലിച്ച് വഡോദര കോര്‍പ്പറേഷന്‍.
ദില്ലി: യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് വഡോദര മുനിസിപ്പൽ കോർപറേഷൻ നേരത്തെ അറിഞ്ഞു. ഇതേ തുടർന്ന് ഇവിടെ സൂക്ഷിച്ചിരുന്ന 265 കോടി രൂപ കോർപറേഷൻ പിൻവലിക്കുകയും ചെയ്തു. യെസ് ബാങ്കിൽ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് അഞ്ച് ദിവസം മുൻപായിരുന്നു ഇത്.
കോർപറേഷന്റെ സ്മാർട്ട് സിറ്റി അക്കൗണ്ട് യെസ് ബങ്കിലായിരുന്നു. ഈ അക്കൗണ്ടിലാണ് 265 കോടി രൂപ ഉണ്ടായിരുന്നത്. മൂന്ന് മാസം കൂടുമ്പോൾ നടക്കുന്ന ഓഡിറ്റ് ആണ് കോർപറേഷന് രക്ഷയായത്. കോർപറേഷന്റെ അവസാനത്തെ ഓഡിറ്റ് റിപ്പോർട്ടിൽ യെസ് ബാങ്ക് പ്രതിസന്ധിയിലാണെന്നും നിക്ഷേപങ്ങൾ പിൻവലിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
ഓഡിറ്റ് റിപ്പോർട്ട് അക്ഷരംപ്രതി അനുസരിച്ച കോർപറേഷൻ, ബാങ്കിലെ മുഴുവൻ നിക്ഷേപവും പിൻവലിച്ചു. ഈ തുക ബാങ്ക് ഓഫ് ബറോഡയിൽ നിക്ഷേപിച്ചു. ഇതോടെ വഡോദര മുനിസിപ്പൽ കോർപറേഷൻ വൻ പ്രതിസന്ധിയിൽ നിന്നാണ് രക്ഷപ്പെട്ടത്.