നറുക്ക് വീണത് ഗുജറാത്തിന്; വേദാന്തയും ഫോക്സ്കോണും നിക്ഷേപിക്കുക 1,54,000 കോടി
മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നിവയുൾപ്പെടെ വേദാന്ത-ഫോക്‌സ്‌കോണിന്റെ മെഗാ പദ്ധതിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഓട്ടത്തിലായിരുന്നു. എന്നാൽ നറുക്ക് വീണത് പ്രധാനമന്ത്രിയുടെ ജന്മനാടിനാണ്
ദില്ലി: ഇന്ത്യയിലെ ഓയിൽ-ടു-മെറ്റൽസ് കൂട്ടായ്മയായ വേദാന്ത ലിമിറ്റഡ് അതിന്റെ അർദ്ധചാലക പദ്ധതിക്കായി ഗുജറാത്തിനെ തിരഞ്ഞെടുത്തു. ഇലക്ട്രോണിക്സ് നിർമ്മാണ ഭീമനായ ഫോക്സ്കോണും ചേർന്ന് ഗുജറാത്തിൽ ഒരു അർദ്ധചാലകവും ഡിസ്പ്ലേ എഫ്എബി നിർമ്മാണ യൂണിറ്റും സ്ഥാപിക്കുമെന്ന് വേദാന്ത അറിയിച്ചു. സംസ്ഥാനത്ത് യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഇരു കമ്പനികളും 1,54,000 കോടി രൂപ നിക്ഷേപിക്കും എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Read Also: രണ്ടും കല്പിച്ച് ടാറ്റ, എയർ ഇന്ത്യയുടെ മുഖം മാറും; വിപുലീകരണ പദ്ധതികൾ അറിയാം
ഫോക്‌സ്‌കോണുമായുള്ള 20 ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭത്തിന്റെ ആദ്യ പ്രധാന ചുവടുവയ്‌പ്പാണ് ഇത്. അർദ്ധചാലക പ്ലാന്റുകൾ നിർമ്മിക്കുന്നതിനായി വേദാന്ത ഗുജറാത്തിൽ നിന്ന് സാമ്പത്തികവും സാമ്പത്തികേതരവുമായ നിരവധി സബ്‌സിഡികൾ നേടിയിട്ടുണ്ട്. മൂലധനച്ചെലവും വിലകുറഞ്ഞ വൈദ്യുതിയും ഇതിൽ ഉൾപ്പെടുന്നു. പടിഞ്ഞാറൻ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിന് സമീപം ആയിരിക്കും പദ്ധതി.
മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളും വേദാന്ത-ഫോക്‌സ്‌കോണിന്റെ മെഗാ പദ്ധതിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഓട്ടത്തിലായിരുന്നു. എന്നാൽ നറുക്ക് വീണത് പ്രധാനമന്ത്രിയുടെ ജന്മനാടിനാണെന്നുള്ളതാണ് ശ്രദ്ധേയം. ഇന്ത്യയുടെ അർദ്ധചാലക വിപണി 2020-ലെ 15 ബില്യൺ ഡോളറിൽ നിന്ന് 2026-ഓടെ 63 ബില്യൺ ഡോളറിലെത്തുമെന്ന് സർക്കാർ കണക്കാക്കുന്നുണ്ട്.
Read Also: തുറമുഖങ്ങളിൽ കെട്ടികിടക്കുക്കന്നത് ദശലക്ഷം ടൺ അരി; കാരണം ഇതാണ്
ലോകത്തിലെ ചിപ്പ് ഉൽപ്പാദനത്തിന്റെ ഭൂരിഭാഗവും തായ്‌വാൻ പോലെയുള്ള ഏതാനും രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെട്ട കിടക്കുകയായിരുന്നു. ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിലേക്ക് ഇന്ത്യ വളരെ അധികം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ മറ്റു കമ്പനികളെ സ്വാഗതം ചെയ്യാനും രാജ്യം തയ്യാറാകുന്നു.
ഓയിൽ-ടു-മെറ്റൽസ് കൂട്ടായ്മയായ വേദാന്ത ഫെബ്രുവരിയിൽ ആണ് ചിപ്പ് നിർമ്മാണത്തിലേക്ക് കടക്കുന്നു എന്ന തീരുമാനം അറിയിച്ചത്. തുടർന്ന് ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിൽ ഭീമനായ ഫോക്സ്കോണുമായി സംയുക്ത സംരംഭം രൂപീകരിക്കുകയും ചെയ്തു.