പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്തണം; പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് ആർബിഐ
പേടിഎം പേയ്‌മെൻ്റ് ബാങ്കിന് പുതിയ നിക്ഷേപങ്ങൾ എടുക്കാനോ ക്രെഡിറ്റ് ഇടപാടുകൾ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങൾ ചെയ്യാനോ കഴിയില്ല
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിൻ്റെ അക്കൗണ്ടുകളിലോ ജനപ്രിയ വാലറ്റുകളിലോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ എടുക്കാനോ ക്രെഡിറ്റ് ഇടപാടുകൾ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങൾ ചെയ്യാനോ കഴിയില്ലെന്ന് റെഗുലേറ്റർ അറിയിച്ചു.
ഫെബ്രുവരി 29-ന് ശേഷം ഏതെങ്കിലും കസ്റ്റമർ അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്ടാഗുകൾ, എൻഎംസിഎംസി കാർഡുകൾ മുതലായവയിൽ, എപ്പോൾ വേണമെങ്കിലും ക്രെഡിറ്റ് ചെയ്യപ്പെടാവുന്ന പലിശയോ ക്യാഷ്ബാക്കുകളോ റീഫണ്ടുകളോ അല്ലാതെ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ലെന്ന് ആർബിഐ ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ പറഞ്ഞു.
സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് അക്കൗണ്ടുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ മുതലായവ ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾ ബാലൻസ് പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യാമെന്നും ഉപഭോക്താക്കളുടെ ലഭ്യമായ ബാലൻസ് വരെ യാതൊരു നിയന്ത്രണവുമില്ലാതെ ഇത് തുടരാമെന്നും പ്രസ്താവന യിൽ പറയുന്നു.
പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്താൻ പേടിഎം പേയ്‌മെൻ്റ് ബാങ്കിനോട് 2022 മാർച്ചിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 35 എ പ്രകാരമാണ് പേടിഎം പേയ്‌മെൻ്റ് ബാങ്കിനെതിരെ നടപടി എടുത്തതെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ (OCL) അസോസിയേറ്റ് ആയ പേടിഎം പേയ്‌മെൻ്റ് ബാങ്ക്, ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്