പതിനേഴ് പേര്‍ മരണപ്പെട്ട ദില്ലിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് ദില്ലി ഫയര്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നടപടി. 

ദില്ലി: ദില്ലിയിലെ കരോള്‍ ബാഗില്‍ സ്ഥിതി ചെയ്യുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 105 ഹോട്ടലുകളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തു. 145 ഹോട്ടലുകളില്‍ പരിശോധന നടത്തി അതില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 105 ഹോട്ടലുകളുടെ ലൈസന്‍സാണ് സസ്പെന്‍റ് ചെയ്തത്.

പതിനേഴ് പേര്‍ മരണപ്പെട്ട ദില്ലിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് ദില്ലി ഫയര്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നടപടി. കരോള്‍ബാഗില്‍ മാത്രം 300 ഹോട്ടലുകളുണ്ട്. ഓരോ ഹോട്ടലുകളിലുമായി പരിശോധന നടത്തിവരികയാണ്.

ഫെബ്രുവരി 12 പുലര്‍ച്ചെ 4.30 ഓടെയാണ് കരോള്‍ ബാഗിലെ അര്‍പ്പിത് പാലസില്‍ തീ പടര്‍ന്നത്. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുമ്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു. മരിച്ചവരില്‍ മലയാളികളും ഉണ്ട്.