12 ആദിവാസി പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ പീഡനത്തിരയായി; 3 പേര്‍ ഗര്‍ഭിണികള്‍
മുംബൈ: മഹാരാഷ്ട്രയിൽ 12 ആദിവാസി വിദ്യാർത്ഥിനികളെ അധ്യാപകരും സ്കൂൾ ജീവനക്കാരും ബലാത്സംഘം ചെയ്തെന്ന് ആരോപണം. സർക്കാർ ട്രൈബൽ സ്കൂളിലാണ് സംഭവം. പീഡനത്തിന് ഇരയായ മൂന്ന് പെൺകുട്ടികൾ ഗർഭിണികളായി. കേസിൽ അധ്യാപകരടക്കം 11പേർ അറസ്റ്റിലായിട്ടുണ്ട്. വിധർഭ മേഖലയിൽ ബുൽധാന ജില്ലയിലെ ഖാംഗാവോനിൽ സർക്കാർ ട്രൈബൽ സ്കൂളിലാണ് പീഡനം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ദീപാവലി അവധിക്ക് വീടുകളിലെത്തിയപ്പോഴാണ് കുട്ടികൾ പീഡിപ്പിക്കപ്പെട്ടകാര്യം മാതാപിതാക്കളെ അറിയിക്കുന്നത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ വാർത്ത പുറംലോകം അറിഞ്ഞു. 12 ആദിവാസി പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതായാണ് ഇതുവരെയുള്ള വിവരം. ഇവരിൽ മൂന്ന് പെൺകുട്ടികൾ ഗർഭിണികളായി. വയറുവേദനയുണ്ടെന്ന് കുട്ടികൾ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികൾ ഗർഭിണികളാണെന്ന് മനസിലാക്കാനായത്.
പന്ത്രണ്ടും പതിനാലും വയസ്സിനിടക്കുള്ള പെൺകുട്ടികളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ബലാത്സംഘക്കേസിൽ ഏഴു അധ്യാപകരും നാല് ജീവനക്കാരും അറസ്റ്റിലായി. കൃത്യവിലോപത്തിന് സ്കൂൾ പ്രൻസിപ്പാളും മറ്റ് സ്കൂൾ അധികൃതരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഡിജിപി അറിയിച്ചു.